ഷിർഡി: മഹാരാഷ്ട്രയിലെ ഷിർഡിയിലുള്ള സായിബാബ ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയിൽ 85 ലക്ഷം രൂപവിലപിടിപ്പുള്ള രത്നങ്ങൾ കാണിക്കയായി ലഭിച്ചു.
സാധാരണ വിലപിടിപ്പുള്ള വസ്തുക്കൾ ക്ഷേത്രം ട്രസ്റ്റിന് നേരിട്ടാണ് ഭക്തർ സമർപ്പിക്കാറുള്ളത്. ഇത്രയും വിലമതിക്കുന്ന രത്നം കാണിക്കവഞ്ചിയിൽ നിക്ഷേപിച്ചു പോകുന്നത് ഇതാദ്യമാണ്.
രത്നങ്ങൾ ലഭിച്ചതിനേത്തുടർന്ന് ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾ മുംബൈയിൽ നിന്നും വിദഗ്ദ്ധരെ വരുത്തിയാണ് മൂല്യനിർണ്ണയം നടത്തിയത്. രത്നങ്ങളിൽ ഒരെണ്ണം 6.67 കാരറ്റ് (ബ്രില്യന്റ് കട്ട്) മറ്റൊന്ന് 2.50 കാരറ്റും (എമറാൾഡ് കട്ട്) ആണ്. ഇവയ്ക്കു രണ്ടിനും കൂടി 85 ലക്ഷം രൂപ വിപണിമൂല്യമുണ്ട്. രത്നം പരിശോധിച്ച വിദഗ്ദ്ധർ അറിയിച്ചു.
തുടർന്ന്, ഈ രത്നങ്ങൾ എന്തു ചെയ്യണമെന്നതിനേക്കുറിച്ച് ഉപദേശം തേടി ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾ കോടതിയെ സമീപിച്ചു.
“സാധാരണ കാണിക്ക വഞ്ചിയിൽ നിക്ഷേപിക്കപ്പെടുന്ന പണം എല്ലാ ദിവസവും ശേഖരിച്ച് ട്രഷറിയിൽ നിക്ഷേപിക്കുകയാണ് പതിവ്, ഇത്രയും മൂല്യമുള്ള രത്നങ്ങൾ ലഭിച്ചത് എന്തു ചെയ്യണമെന്നതു സംബന്ധിച്ച് ഉപദേശത്തിനായി മുംബൈ ഹൈക്കോടതിയിൽ നേരിട്ടു ബന്ധപ്പെട്ടിട്ടുണ്ട്“ ക്ഷേത്രം ട്രസ്റ്റ് ചീഫ് അക്കൗണ്ടന്റ് ദിലീപ് സിർപേ പറഞ്ഞു.