മൊസൂൾ: ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ ഇറാഖിൽ 250 സ്ത്രീകളെ വധിച്ചു. ലൈംഗിക അടിമകളാകാനുളള ഐസിസിന്റെ ആജ്ഞയെ ധിക്കരിച്ചുവെന്നാരോപിച്ചാണ് കൂട്ടക്കൊല നടത്തിയത്.
ഐ.എസ്. തീവ്രവാദികളെ താൽക്കാലിക വിവാഹം ചെയ്യാൻ യുവതികളോട് ആജ്ഞാപിക്കുകയായിരുന്നു. യുവതികൾ ഇതു സമ്മതിച്ചെങ്കിലും ലൈംഗിക അടിമകളാകാൻ വിസമ്മതിച്ചതിനേത്തുടർന്നാണ് കൊല നടത്തിയത്.
“ഇരുനൂറ്റിയൻപതോളം പെൺകുട്ടികളെ അവർ ഇതിനകം വധിച്ചു. ഒരു പക്ഷേ അവരുടെ കുടുംബാംഗങ്ങളും വധിക്കപ്പെട്ടിട്ടുണ്ടാകാം, ഇവരുടെ കുടുംബാംഗങ്ങൾക്കും ക്രൂരമായ മർദ്ദനമാണ് സഹിക്കേണ്ടി വരുന്നത്“ കുർദ്ദിഷ് ഡെമോക്രാറ്റിക് പാർട്ടി വക്താവായ മമുസിനി മാദ്ധ്യമങ്ങളോടു പറഞ്ഞു.
ഇറാഖിലെ നന്ത്രപ്രധാന നഗരമാണ് മൊസൂൾ. ഐ.എസ് മൊസൂളിന്റെ നിയന്ത്രണം ഏറ്റെടുത്തതു മുതൽ ഇവിടെ പെൺകുട്ടികളെ ലൈംഗിക അടിമകളാക്കാനുളള ശ്രമം തുടങ്ങിയിരുന്നു.
ഐ.എസിന്റെ നിയന്ത്രണത്തിലുളള പ്രദേശങ്ങളിലെല്ലാം സ്ത്രീകൾക്കും, ന്യൂനപക്ഷങ്ങൾക്കുമെതിരേ ക്രൂരമായ ആക്രമണങ്ങളാണ് അഴിച്ചു വിടുന്നത്. 2014ൽ ലൈംഗിക അടിമകളാകാൻ വിസമ്മതിച്ച നിരവധി യസീദി പെൺകുട്ടികളെ ഐ.എസ്. വധിച്ചിരിന്നു. ഐ എസിന്റെ കിരാതനടപടിയെ ഐക്യരാഷ്ട്രസഭയും, അമേരിക്ക അടക്കമുളള ലോകരാഷ്ട്രങ്ങളും ശക്തമായ ഭാഷയിൽ അപലപിച്ചു.