കൽപ്പറ്റ : വനവാസികൾ സമരം നടത്തുന്നത് ഇനി സെക്രട്ടറീയേറ്റ് പടിക്കലല്ല നിയമസഭയുടെ ഉള്ളിലാണെന്ന് ബത്തേരി മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥിയും ജെ.ആർ.എസ് അദ്ധ്യക്ഷയുമായ സി കെ ജാനു മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഉത്തേരന്ത്യയിലെ ഒറ്റപ്പെട്ട ദളിത് പീഡനങ്ങള്‍ പര്‍വ്വതീകരിച്ച് കാണിക്കുന്നത് ശരിയല്ല. തനിക്ക് സമരം ചെയ്യേണ്ടിവന്നത് വനവാസികളോടുള്ള അതിക്രമങ്ങള്‍ക്കെതിരെയാണ്. രാഷ്ട്രീയമായ ഇച്ഛാശക്തിയോടെ നിയമസഭയ്ക്കുള്ളിലെത്തിയാൽ മാത്രമേ ഇത് സാധിക്കുകയുള്ളൂ . ജാനു വ്യക്തമാക്കി.
വനവാസികളുടെ ഭൂമിക്കുവേണ്ടിയുള്ള സമരത്തിനും അവരുടെ പ്രാഥമിക ആവശ്യങ്ങള്‍ക്കായുള്ള സമരത്തിലും ഇനിയും സമരരംഗത്തുണ്ടാകുമെന്ന് പത്രലേഖകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അവര്‍ പറഞ്ഞു.ബത്തേരിയിലെ കോളനികളില്‍ ഒന്നാംഘട്ട പര്യടനം പൂര്‍ത്തിയാക്കിയ തനിക്ക് ഹൃദ്യമായ വരവേല്‍പ്പാണ് എല്ലായിടത്തും ലഭിച്ചത്. ഭരണത്തിലിരിക്കുമ്പോള്‍ അനുകൂലിക്കുകയും പ്രതിപക്ഷത്താവുമ്പോള്‍ എതിര്‍ക്കുകയും ചെയ്യുന്ന സമീപനമാണ് സിപിഎം രാഷ്ട്രീയം.
വനവാസികളുടെ നരകതുല്യമായ ജീവിതത്തിന് പരിഹാരം കാണാന്‍ ബുദ്ധിജീവികള്ക്കാവില്ലെന്നും അതിന് രാഷ്ട്രീയശക്തി കൂടിയേ തീരൂവെന്നും അവര്‍ കൂട്ടിചേര്‍ത്തു. ലാറ്റിനമേരിക്കയേയും ക്യൂബയേയും കാട്ടി പറ്റിക്കാൻ ഇനി അനുവദിക്കില്ലെന്നും സി കെ ജാനു വ്യക്തമാക്കി.
ജെആര്‍എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി തെക്കന്‍ സുനില്‍, കര്‍ഷകമോര്‍ച്ച ദേശീയ സെക്രട്ടറി പി.സി.മോഹനന് മാസ്റ്റര്‍ ബിജെപി ജില്ലാ പ്രസിഡണ്ട് സജി ശങ്കര്‍, ജില്ലാ ജനറല്‍ സെക്രട്ടറി പി.ജി. ആനന്ദ്കുമാര്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.