വിശാഖപട്ടണം: നാവികസേനയുടെ കപ്പലായ ഐ.എൻ.എസ് നിരീക്ഷകിൽ ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്നു നാവികർക്കു പരിക്കേറ്റു. ഇതിൽ ഒരാൾക്ക് കാൽ നഷ്ടമായി. ഏപ്രിൽ പതിനാറിനായിരുന്നു സംഭവം. മുങ്ങൽ വിദഗ്ദ്ധർ ഹെൽമറ്റിനുള്ളിൽ ഉപയോഗിക്കുന്ന 12 ഇഞ്ച് മാത്രം വലുപ്പമുളള ഓക്സിജൻ സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്.
ഇത്തരമൊരു സംഭവം നാവികസേനയുടെ ചരിത്രത്തിലാദ്യമാണെന്ന് ഒരു നാവിക സേനാ ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവത്തേക്കുറിച്ച് അന്വേഷിക്കാൻ ഉത്തരവായിട്ടുണ്ട്. വിശാഖപട്ടണത്തു നിന്നും മുംബൈയിലേക്കുളള യാത്രാമദ്ധ്യേ ആയിരുന്നു അപകടം. പരിക്കേറ്റ നാവികരെ തിരുവനന്തപുരം സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നാവികരുടെ നില തൃപ്തികരമായതിനേത്തുടർന്ന് അവരെ മുംബൈയിലേക്കു മാറ്റി.
മുങ്ങൽ വിദഗ്ദ്ധരെ വഹിക്കുകയും, മുങ്ങിക്കപ്പലുകളിൽ രക്ഷാപ്രവർത്തനത്തിനു സഹായിക്കുകയും മറ്റും ചെയ്യുന്ന കപ്പലാണ് ഐ.എൻ.എസ്. നിരീക്ഷക്.