അഹമ്മദാബാദ്: “പല തെരഞ്ഞെടുപ്പുകളിൽ ഞാൻ കോൺഗ്രസ്സിന്റെ ആയുധമായി. എനിക്കൊന്നുമറിയില്ല. ഇനിയെങ്കിലും എന്നെ വെറുതെ വിടൂ…“ ഗുജറാത്ത് കലാപത്തിന്റെ ‘മുഖ‘മായി മുദ്ര കുത്തപ്പെട്ട കുത്തബ്ദ്ദിൻ അൻസാരിയുടെ വാക്കുകളാണിവ. 2002ൽ ആർക്കോ ദത്ത എന്ന ഫോട്ടോഗ്രാഫർ പകർത്തിയ ചിത്രമാണ് ഒരു മനുഷ്യന്റെ ജീവിതത്തെയുടനീളം വേട്ടയാടുന്നത്.
“എല്ലാ തെരഞ്ഞെടുപ്പുകളിലും ഇതാവർത്തിക്കുന്നു. ഞാൻ എന്റെ മുഖം വെറുക്കുന്നു. എല്ലാവരും എന്നെ തിരിച്ചറിയുന്നു, എന്റെ സ്വകാര്യത ചോദ്യം ചെയ്യപ്പെടുന്നു“ അദ്ദേഹം പറഞ്ഞു.
കലാപകാലത്ത്, 29 വയസ്സുണ്ടായിരുന്ന കുത്തബ്ദ്ദിന്റെ, നിറകണ്ണുകളോടെ തൊഴുതു നിൽക്കുന്ന ഫോട്ടോ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. “ഇപ്പോൾ 14 വർഷം കഴിഞ്ഞിരിക്കുന്നു, 43 വയസ്സായി; ഞാൻ പലരാലും ‘ഉപയോഗിക്കപ്പെട്ടു‘ കഴിഞ്ഞു. രാഷ്ട്രീയക്കാരും, സിനിമക്കാരും, തീവ്രവാദികൾ പോലും അവരുടെ സ്വാർത്ഥതയ്ക്കായാണെന്നെ ഉപയോഗിച്ചത്. ആ കലാപത്തിൽ ഞാൻ മരിച്ചു പോയിരുന്നെങ്കിൽ, ഇന്നെന്റെ മക്കൾ ഈ ചിത്രം നോക്കി പപ്പാ എന്താണ് കരഞ്ഞു യാചിക്കുന്നത് എന്നു ചോദിക്കുമ്പോൾ ഉത്തരമില്ലാതെ നിൽക്കേണ്ടി വരുമായിരുന്നില്ല“ സമൂഹത്തിന്റെ വിവിധ മേഖലകളാൽ ചൂഷണം ചെയ്യപ്പെടുകയും, സമർത്ഥമായി ഉപയോഗിക്കപ്പെടുകയും ചെയ്ത സാധുവായ ഒരു മനുഷ്യന്റെ ദൈന്യത ഹൃദയഭേദകമായിരുന്നു.
നരേന്ദ്രമോദിയെ കരി വാരി തേയ്ക്കാൻ ഇടതു വലതു ബുദ്ധികേന്ദ്രങ്ങൾ എക്കാലവും ഉപയോഗിച്ചിട്ടുളള ഒരു നിരപരാധി മാത്രമാണ് കുത്തബ്ദ്ദിൻ. കുത്തബ്ദ്ദിൻ തന്നെ പറയുന്നു, “ഞാൻ എന്റെ മുഖം ആരുടെയും സ്വാർത്ഥലാഭത്തിനായും, ആർക്കെതിരെയും നൽകിയിട്ടില്ല, എന്റെ പേരോ, ചിത്രമോ ഉപയോഗിക്കുന്നതിന് ആർക്കും ഞാൻ അനുവാദം നൽകിയിട്ടില്ല, എന്നിട്ടും അവരെന്റെ സ്വകാര്യതയെ ഹനിക്കുന്നു. എനിക്കു ജീവൻ തിരികെ ലഭിച്ചു. പക്ഷേ മറ്റെല്ലാം നഷ്ടമായി“
ചിത്രത്തിലൂടെ തന്നെ തിരിച്ചറിയുന്ന ഹിന്ദുക്കൾ, തന്നോടു മാപ്പു ചോദിച്ചിട്ടുളളതല്ലാതെ മറിച്ചൊരു അനുഭവം തനിക്കില്ലെന്നും കുത്തബ്ദ്ദിൻ കൂട്ടിച്ചേർത്തു. “വർഗ്ഗീയവാദികൾ എല്ലാ സമൂഹത്തിലുമുണ്ട്. ഹിന്ദുക്കളുടെയിടയിലും, എന്റെ മതമായ മുസ്ലീമുകളുടെയിടയിലും അവരുണ്ട്. എല്ലാ മതസ്ഥരായുളളവരും എനിക്കു സുഹൃത്തുക്കളായുണ്ട്. ധാരാളം ഹിന്ദുക്കളും അക്കൂട്ടത്തിലുണ്ട്. ഞാനതിൽ അഭിമാനിക്കുന്നു.“ അദ്ദേഹം കൂട്ടിച്ചേർത്തു.