ജൂണിൽ ഫ്രാൻസിൽ നടക്കാനിരിക്കുന്ന യൂറോ കപ്പ് ഫുട്ബോൾ ടൂർണ്ണമെന്റിനിടെ ആക്രമണം നടത്താൻ ഭീകരർ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ട്. ബ്രസൽസിലും പാരീസിലും ആക്രമണം നടത്തിയ ഐഎസ് ഭീകരർ തന്നയൊണ് ഇതിന് പിന്നിലും പ്രവർത്തിച്ചത്.
ബ്രസൽസ് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റിലായ മുഹമ്മ് അബ്രീനിയെ ചോദ്യം ചെയ്യുന്നതിനിടയിലാണ് ബെൽജിയം പൊലീസിന് നിർണായക വിവരം ലഭിച്ചത്. പാരീസിന് പിന്നാലെ ബ്രസൽസ് ആക്രമിക്കാൻ ഭീകരർ ലക്ഷ്യമിട്ടിരുന്നില്ല. ഫ്രാൻസിൽ തന്നെ വീണ്ടും ആക്രമണം നടത്താനായിരുന്നു ഐഎസിന്റെ പദ്ധതി.
യൂറോ കപ്പ് ഫുട്ബോൾ നടക്കുന്ന ജൂൺ മാസത്തിൽ സ്റ്റേഡിയങ്ങൾ ലക്ഷ്യംവെച്ച് സ്ഫോടനം ആസുത്രണം ചെയ്യാൻ ശ്രമം നടന്നതായി പൊലീസ് സംശയിക്കുന്നു. ഇതുസംബന്ധിച്ച സൂചനകൾ ചോദ്യം ചെയ്യലിനിടെ അബ്രീനിയിൽ നിന്ന് ലഭിച്ചതായാണ് റിപ്പോർട്ട്. ഫ്രഞ്ച് ദിനപ്പത്രമായ ലിബറേഷനാണ് ഇക്കാര്യങ്ങൾ പുറത്തുവിട്ടത്. ജൂൺ 10 മുതൽ ജൂലൈ 10 വരെ ഫ്രാൻസിലെ പത്ത് നഗരങ്ങളിലായാണ് യൂറോ കപ്പ് ഫുട്ബോൾ നടക്കുക.
ഉദ്ഘാടന മത്സരവും ഫൈനലും അരങ്ങേറുന്ന പാരീസിലെ സ്റ്റേഡ് ഡി ഫ്രാൻസ് കഴിഞ്ഞ വർഷം നവംബറിൽ ഐഎസ് ഭീകരരുടെ ആക്രമണത്തിന് വിധേയമായിരുന്നു. പുതിയ വെളിപ്പെടുത്തലുകൾ അത്യന്തം ഗൗരവമേറിയതാണെന്നും സ്ഥിതിഗതികൾ സൂക്ഷമമായി നിരീക്ഷിച്ച് വരികയാണെന്നും ഫ്രഞ്ച് സർക്കാർ അറിയിച്ചു, യൂറോ കപ്പ് മുൻനിശ്ചയ പ്രകാരം നടക്കുമെന്നും സുരക്ഷ സംബന്ധിച്ച് നിലവിൽ ആശങ്കയില്ലെന്നും പ്രസിഡന്റ് ഫ്രാൻസ്വാ ഒലാന്ദ് വ്യക്തമാക്കി.