ന്യൂഡൽഹി: റെയിൽവേ അടിസ്ഥാനസൗകര്യ വികസനത്തിനും നവീകരണത്തിനുമായി എട്ടരലക്ഷം കോടി രൂപ കേന്ദ്ര റെയിൽ മന്ത്രാലയം മാറ്റി വയ്ക്കുന്നു.
റെയിൽ അടിസ്ഥാനവികസനം ലക്ഷ്യം വച്ചു കൊണ്ട് ദേശീയ പദ്ധതി ആവിഷ്കരിച്ചു നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇത്. പാളങ്ങളുടെ ശേഷി വർദ്ധിപ്പിക്കൽ, സ്റ്റേഷനുകളുടെ നവീകരണം, അതിവേഗ റെയിൽവേ ലൈനുകൾ തുടങ്ങി ഭാരതീയ റെയിൽവേയുടെ സമഗ്രമായ വികസനമാണ് പദ്ധതി ലക്ഷ്യം വച്ചിരിക്കുന്നത്.
2014-2015 സാമ്പത്തിക വർഷത്തിൽ 57,000 കോടിയായിരുന്ന ചിലവുകൾ, 2015-2016 സാമ്പത്തികവർഷത്തിലേക്കു കടന്നതോടെ 97,000 കോടിയിലേക്കുയർന്നിട്ടുണ്ട്. അടുത്ത വർഷം ഇത് 1.21 ലക്ഷത്തിലേക്ക് എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എൽ ഐ സിയിൽ നിന്നും ലഭ്യമാവാനുള്ള ഒന്നരലക്ഷം കോടി രൂപയുടെ സാദ്ധ്യതകൾ സർക്കാർ ത്വരിതപ്പെടുത്തിയിട്ടുണ്ട്. സർക്കാർ, പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയും, വിദേശ നിക്ഷേപസമാഹരണത്തിലൂടെയും വൻ വികസനപദ്ധതികളാണ് റെയിൽവേ ലക്ഷ്യം വയ്ക്കുന്നത്. പതിമൂന്നോളം വിദേശരാജ്യങ്ങളുമായി കരാറുകൾ ഒപ്പു വച്ചിരിക്കുന്ന പദ്ധതിയുടെ പ്രയോജനം രാജ്യത്തുടനീളമുള്ള റെയിൽവേ ഡിവിഷനുകളിൽ ലഭ്യമാകും. മുംബൈ-അഹമ്മദാബാദ് റെയിൽ അതിവേഗപാതയാക്കുന്നതിനായി ലക്ഷം കോടിയോളം രൂപയാകും ജപ്പാൻ നിക്ഷേപിക്കുകയെന്നും റെയിൽവേ മന്ത്രാലയം അറിയിച്ചു.
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാസ്ഥാപനമായ ഭാരതീയ റെയിൽവേയുടെ മുഖച്ഛായ മാറ്റുന്ന പദ്ധതിയാകുമിതെന്ന് കരുതപ്പെടുന്നു.