തിരുവനന്തപുരം: സഹിഷ്ണുതയുടെ പ്രവാചകനാവാൻ ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനെ ആശീർവ്വദിച്ചു കൊണ്ട് ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പ് ഡോ. സൂസപാക്യം.
കുമ്മനത്തിന്റെ പ്രശംസനീയമായ മുൻകാല സേവനങ്ങളെ അനുസ്മരിച്ച അദ്ദേഹം, ജനഹൃദയങ്ങൾ തമ്മിൽ ഒരുമയുടെ പാലം തീർക്കാൻ കുമ്മനത്തെപ്പോലെയൊരു നേതാവിനു സാധിക്കുമെന്നും അദ്ദേഹത്തിന്റെ നേതൃത്വം സമൂഹത്തിന് പ്രയോജനപ്രദമാണെന്നും പറഞ്ഞു. വിശാലമനസ്സോടെയുളള അദ്ദേഹത്തിന്റെ ഇടപെടൽ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അഭിപ്രായപ്പെട്ട ഡോ. സൂസപാക്യം, വെളളയമ്പലത്തെ ബിഷപ്പ് ഹൗസിൽ വച്ച് കുമ്മനവുമായി നടന്ന ചർച്ചയ്ക്കു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
ബി.ജെ.പി. അദ്ധ്യക്ഷചുമതലയേറ്റ ശേഷം ഇതാദ്യമായാണ് കുമ്മനം രാജശേഖരനും, ഡോ. സൂസപാക്യവുമായി കൂടിക്കാഴ്ച്ച നടത്തുന്നത്. ആറന്മുള സമരത്തിന് ഡോ. സൂസപാക്യം നൽകിയ പിന്തുണ വിലമതിക്കാനാവാത്തതാണെന്ന് അഭിപ്രായപ്പെട്ട കുമ്മനം, ഏതൊരു ജനകീയ പ്രശ്നങ്ങളിലും അദ്ദേഹം നൽകുന്ന നിർല്ലോഭമായ സഹകരണവും, പിന്തുണയും, അനുഗ്രഹവും പൊതുസേവനത്തിൽ തനിയ്ക്ക് കൂടുതൽ ഊർജ്ജസ്വലത പകരുന്നതാണെന്ന് പറഞ്ഞു.
സഹായമെത്രാനായി ചുമതലയേറ്റ ഡോ. ആർ ക്രിസ്തുദാസിനെ അഭിനന്ദിച്ച കുമ്മനം ഇരുവരുമായി അര മണിക്കൂറോളം ചർച്ച നടത്തിയാണ് പിരിഞ്ഞത്. ബി.ജെ.പി. ന്യൂനപക്ഷമോർച്ച ജില്ലാ പ്രസിഡന്റ് ഡാനി ജെ. പോൾ, വൈസ് പ്രസിഡന്റ് പയസ് വിൽസൺ തുടങ്ങിയവരും കുമ്മനത്തിനൊപ്പം ബിഷപ്പ് ഹൗസിൽ എത്തിയിരുന്നു.