ന്യൂഡൽഹി :ഇന്ത്യൻ റയിൽവെയുടെ ചരിത്രത്തിൽ പുതിയ അദ്ധ്യായം രചിച്ച് ഗതിമാൻ എക്സ്പ്രസ് ഓടി തുടങ്ങി.. രാജ്യത്തെ ആദ്യ സെമി ഹൈസ്പീഡ് ട്രെയിൻ റെയിൽ വേ മന്ത്രി സുരേഷ് പ്രഭു ഉദ്ഘാടനം ചെയ്തു. മണിക്കൂറിൽ 160 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ കഴിവുള്ള ട്രെയിൻ ഡൽഹി – ആഗ്ര റൂട്ടിലാണ് സർവീസ് നടത്തുന്നത്.
അതിവേഗ തീവണ്ടിയാത്രയിൽ ഒരു പ്രധാന വഴിത്തിരിവാണ് ഗതിമാൻ എക്സ്പ്രസിന്റെ വരവോടെ സാദ്ധ്യമാകുന്നതെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. യാത്രാ വണ്ടികളുടേയും ചരക്കു വണ്ടികളുടേയും വേഗം വർദ്ധിപ്പിക്കാനാവശ്യമായ സംവിധാനങ്ങൾ ഉടൻ നടപ്പിലാക്കുമെന്നും മന്ത്രാലയം അറിയിച്ചു.
ആഴ്ചയിൽ ആറ് ദിവസമാണ് സർവീസ് നടത്തുക . വെള്ളിയാഴ്ച ട്രെയിൻ സർവീസ് ഉണ്ടായിരിക്കുന്നതല്ല. രണ്ട് എക്സിക്യൂട്ടീവ് എ സി കോച്ചുകളുൾപ്പെടെ പത്തു കോച്ചുകളാണ് ട്രെയിനിനുള്ളത്. എക്സിക്യൂട്ടീവ് എ സിയിൽ 1500 രൂപയാണ് ടിക്കറ്റ് ചാർജ്ജ്. 750 രൂപയാണ് എസി ചെയർ കാറിന്റെ ചാർജ്ജ്.
കപൂർത്തലയിലെ റെയിൽ കോച്ച് ഫാക്ടറിയിൽ നിർമ്മിച്ച ലിങ്ക്-ഹോഫ്മാൻ-ബുഷ് കോച്ചുകളാണ് ഗതിമാനിൽ ഉപയോഗിച്ചിട്ടുള്ളത്. ബയോ ടോയ് ലറ്റ് സംവിധാനമാണ് കോച്ചുകളിൽ.