ന്യൂഡൽഹി : പ്രധാനമന്ത്രിയുടെ മുദ്രയോജന പദ്ധതി പ്രകാരം 70 ലക്ഷത്തോളം ദളിത് ജനതയ്ക്ക് ബാങ്ക് വായ്പ ലഭിച്ചതായി ധനകാര്യമന്ത്രാലയം . രണ്ടര ലക്ഷത്തോളം വനിതകൾക്കും ഇതിന്റെ പ്രയോജനം ലഭിച്ചു.
2015 ഏപ്രിൽ 8 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത മുദ്രയോജന വഴി ഇതുവരെ ഒന്നേകാൽ ലക്ഷം കോടി രൂപയാണ് അനുവദിച്ചത് . പട്ടിക ജാതി വിഭാഗത്തിൽ പെട്ട 57.75 ലക്ഷം പേർക്കും പട്ടിക വർഗ്ഗ വിഭാഗത്തിൽ പെട്ട 15.15 ലക്ഷം പേർക്കും മുദ്രബാങ്ക് വായ്പ ലഭിച്ചു.
ദളിത് – വനിത സംരഭകരെ വളർത്തിയെടുക്കാൻ ലക്ഷ്യമിട്ട് ആരംഭിക്കുന്ന സ്റ്റാൻഡ് അപ്പ് ഇന്ത്യ പദ്ധതി ഏപ്രിൽ 5 ന് ഉദ്ഘാടനം ചെയ്യും. പാർശ്വവത്കരിക്കപ്പെട്ട ജനങ്ങളെ സാമൂഹികമായി മാത്രമല്ല സാമ്പത്തികമായും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുക എന്നതാണ് ഈ രണ്ട് പദ്ധതികളും ലക്ഷ്യമിടുന്നത് .
രാജ്യത്തെ ദളിത് സംരംഭകരുടെ സംഘടനയായ ഡിക്കി ( ദളിത് ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി )യുടെ പിന്തുണയും സ്റ്റാൻഡ് അപ്പ് ഇന്ത്യ പദ്ധതിക്കുണ്ട് . 10 ലക്ഷം മുതൽ 100 ലക്ഷം വരെ വായ്പ ഈ പദ്ധതി വഴി അനുവദിക്കും . ദളിത് – വനിത സമൂഹങ്ങളുടെ ഉന്നതിക്ക് വേണ്ടി ആവിഷ്കരിച്ച ഈ രണ്ട് പദ്ധതികളും വൻ വിജയമാകുമെന്ന് തന്നെയാണ് സർക്കാരിന്റെ പ്രതീക്ഷ