തിരുവനന്തപുരം : കേരളത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിൽ ഹൈക്കമാൻഡ് മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് വഴങ്ങി. 5 തർക്ക മണ്ഡലങ്ങളുൾപ്പെടെ ഉമ്മൻ ചാണ്ടി നിർദ്ദേശിച്ച എല്ലാവരെയും സ്ഥാനാർത്ഥികളാക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിച്ചു .
എന്നാൽ ഹൈക്കമാൻഡ് ആർക്കും വഴങ്ങിയിട്ടില്ലന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കി . തന്നെ അഴിമതിക്കാരനായി ചിത്രീകരിക്കാൻ ശ്രമിച്ചാൽ സാധിക്കില്ല . തന്‍റെ ജീവിതം ഒരു തുറന്ന പുസ്തകമാണ് . അടൂർ പ്രകാശ് സമുന്നതനായ നേതാവാണെന്നും പാർട്ടിയുടെ വിജയത്തിന് വേണ്ടി പ്രവർത്തിക്കുന്ന നേതാവാണ് കെപിസിസി പ്രസിഡന‍്‍റ് വിഎം സുധീരനെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമ പ്രവർത്തകരോട് പറഞ്ഞു .
ഉമ്മൻ ചാണ്ടിയുടെ പിടി വാശിക്ക് മുന്നിൽ കോൺഗ്രസ് ഹൈക്കമാൻഡ് മുട്ടുമടക്കിയത് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഫലം പാർട്ടിയുടെ നിലനിൽപിനെ ബാധിക്കുമെന്ന് ഭയന്നാണെന്ന് റിപ്പോർട്ടുകളുണ്ട്. മറ്‍റ് സംസ്ഥാനങ്ങളിലെ സാധ്യതകൾ മങ്ങിയ സഹാചര്യത്തിൽ, ദേശീയ നേതൃത്വം മനസില്ലാമനസോടെ ഉമ്മൻചാണ്ടിക്ക് വഴങ്ങുകയായിരുന്നു .