ന്യൂഡൽഹി : കോൺഗ്രസിലെ സ്ഥാനാർത്ഥി നിർണയ ചർച്ചകൾ വഴിമുട്ടി. കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി വിളിച്ച യോഗത്തിലും വി.എം. സുധീരനും ഉമ്മൻചാണ്ടിയും മുൻ നിലപാടിൽ ഉറച്ച് നിന്നതോടെ ചർച്ചകൾ വഴിമുട്ടുകയായിരുന്നു. പ്രശ്നം രമ്യമായി പരിഹരിക്കാൻ വിട്ടുവീഴ്ചകൾ വേണമെന്ന സോണിയാഗാന്ധിയുടെ അഭ്യർത്ഥന ഇരുനേതാക്കളും തള്ളി. പ്രശ്ന പരിഹാരത്തിനായുള്ള ചർച്ചകൾ ഇന്നും ഡൽഹിയിൽ തുടരും.
അതേസമയം കോൺഗ്രസിലെ തർക്ക സീറ്റുകളെ സംബന്ധിച്ച് ഹൈക്കമാൻഡുമായി നടത്തിയ ചർച്ചയുടെ വിശദാംശങ്ങൾ സ്ഥാനാർഥി പട്ടിക പുറത്തു വന്നതിനു ശേഷം പ്രതികരിക്കാമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. ഹൈക്കമാൻഡുമായി ചർച്ചയ്ക്കു ശേഷം ഇന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയ മുഖ്യമന്ത്രി മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു.മന്ത്രിമാരായ കെ.സി.ജോസഫ്, കെ.ബാബു, എം എൽ എ മാരായ ഡൊമനിക് പ്രസന്റേഷൻ, ബെന്നി ബെഹ്നാൻ എന്നിവരുമായും മുഖ്യമന്ത്രി വിമാനത്താവളത്തിൽ കൂടിക്കാഴ്ച നടത്തി.
അടൂർ പ്രകാശ്, കെ ബാബു , ബെന്നി ബെഹ്നാൻ എന്നിവർ മാറി നിൽക്കട്ടെ എന്ന ഹൈക്കമാന്റിന്റെ നിർദ്ദേശം ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും അംഗീകരിച്ചില്ല . എന്നാൽ ഇവർ മാറി നിൽക്കണമെന്ന് സുധീരനും നിലപാടെടുത്തു . ഇതോടെയാണ് ചർച്ച വഴിമുട്ടിയത് .
അതിനിടയിൽ കോന്നിയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് മന്ത്രി അടൂർ പ്രകാശ് സൂചന നൽകി. കോന്നിയിലെ ജനങ്ങൾ താൻ മത്സരിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് അടൂർ പ്രകാശ് പറഞ്ഞു. എഐസിസിയാണ് കോൺഗ്രസിൽ അവസാന തീരുമാനം.ആ തീരുമാനം അംഗീകരിക്കുമെന്നും, സീറ്റ് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അടൂർ പ്രകാശ് പത്തനംതിട്ടയിൽ പറഞ്ഞു.