റിയാദ് : രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി സൗദിയിലെത്തി. റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ സൗദി രാജകുമാരനും റിയാദ് ഗവർണറുമായ ഫൈസൽ ബിൻ അബ്ദുൾ അസീസ് സ്വീകരിച്ചു.
2010 ൽ മന്മോഹൻ സിംഗിന്റെ സന്ദർശനത്തിനു ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി സൗദി അറേബ്യ സന്ദർശിക്കുന്നത് . വാഷിംഗ്ടൺ ആണവ ഉച്ചകോടിയിൽ പങ്കെടുത്തതിനു ശേഷം ഇന്നലെ രാത്രിയാണ് പ്രധാനമന്ത്രി സൗദിയിലേക്ക് തിരിച്ചത്.
രാജാവ് സല്‍മാനുമായും കിരീട അവകാശി അബ്ദുള്‍ അസീസ് അല്‍ സൗദുമായും മോദി കൂടിക്കാഴ്ച നടത്തും. ഭാരതവും സൗദിയും പ്രധാന കരാറുകളില്‍ ഒപ്പു വയ്ക്കുമെന്നാണ് വിവരം. സൗദിയിലെ ഭാരതീയരുമായി മോദി ആശയവിനിമയം നടത്തും.
സൗദിയിലെ പ്രശസ്തമായ മസ്മാക്ക് കോട്ട മോദി ഞായറാഴ്ച സന്ദര്‍ശിക്കും. റിയാദിലെ മെട്രോ നിര്‍മാണത്തിലേര്‍പ്പെട്ടിരിക്കുന്ന ഇന്ത്യന്‍ കമ്പനി എല്‍ ആന്‍ഡ് ടിയുടെ ലേബര്‍ ക്യാമ്പും മോദി സന്ദര്‍ശിക്കുന്നുണ്ട്. ഇതിനു ശേഷം മോദി ഭാരതത്തിലേക്ക് തിരിക്കും.
ഊർജ്ജമേഖലയിലെ സഹകരണം, മുപ്പത് ലക്ഷം വരുന്ന പ്രവാസി ഭാരതീയർ , ഹജ്ജ് തീർത്ഥാടനം , സുരക്ഷ സഹകരണം തുടങ്ങിയവയാണ് സന്ദർശനത്തിലെ പ്രധാന വിഷയങ്ങൾ .