ന്യൂഡൽഹി: രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സൗദി അറേബ്യയിൽ. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് സന്ദർശനം. പ്രധാനമന്ത്രിയുടെ സൗദി സന്ദർശനം ഒട്ടേറെ ചരിത്രമുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിക്കും.
ആറുവർഷത്തെ ഇടവേളയ്ക്കുശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി സൗദി അറേബ്യയിലെത്തുന്പോൾ, രാജ്യത്തെ ഭാരതീയ സമൂഹം എറെ പ്രതീക്ഷയോടെയാണ് സന്ദർശനത്തെ നോക്കി കാണുന്നത്. സന്ദർശനത്തിനിടെ വ്യാപാര, ഊർജ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുന്ന നിരവധി കരാറുകളിൽ ഇന്ത്യയും സൗദിയും ഒപ്പുവെക്കും.
പ്രധാനമന്ത്രിയായതിന് ശേഷം നരേന്ദ്ര മോദി സന്ദർശിക്കുന്ന രണ്ടാമത്തെ ഗൾഫ് രാഷ്ട്രമാണ് സൗദി. നേരത്തെ യുഎഇ സന്ദർശിച്ച പ്രധാനമന്ത്രിക്ക് ആവേശോജ്ജ്വല വരവേൽപ്പായിരുന്നു ലഭിച്ചത്. സൗദി ഭരണാധികാരി സൽമാന് രാജാവിന്റെ പ്രത്യേക ക്ഷണമനുസരിച്ചാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. രണ്ടുദിവസത്തെ സന്ദശനത്തിൽ വിവിധ രാഷ്ട്രനേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. തീവ്രവാദവിരുദ്ധ പ്രവർത്തനങ്ങളിലും, പ്രതിരോധ മേഖലയിലും ഉഭയകക്ഷി സഹകരണം ഉറപ്പാക്കാനും ശ്രമമുണ്ടാകും.
പ്രവാസി സമൂഹത്തിന്റെ പ്രതിനിധികളായി ക്ഷണിക്കപ്പെട്ട 400 ഇന്ത്യക്കാരെ നാളെ നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. കൂടാതെ സൗദിയിലെ പ്രമുഖ വ്യവസായികളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. റിയാദിലെ മസ്മാക്കോട്ട, എൽ ആന്‍ഡ് ടി തൊഴിലാളികേന്ദ്രം, ടി.സി.എസിന്റെ സൗദിയിലെ വനിതാ ക്യാംപസ് എന്നിവയും നരേന്ദ്ര മോദി സന്ദർശിക്കും.