ഉത്തരകൊറിയ നടത്തുന്ന മിസൈൽ പരീക്ഷണം തടയാൻ അമേരിക്കയും ചൈനയും ഒരുമിക്കാൻ തീരുമാനിച്ചതായി യുഎസ് പ്രസിഡന്റ് ബരാക്ക് ഒബാമ. വാഷിംഗ്ടണിൽ ചൈനീസ് പ്രസിഡന്റ് ഷീ ജംഗ്പിങുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു പ്രഖ്യാപനം.
വാഷിംഗ് ടണിൽ നടക്കുന്ന നാലാമത് ആണവ സുരക്ഷ ഉച്ചകോടിക്ക് മുന്നോടിയായാണ് യുഎസ് പ്രസിഡന്റ് ബരാക്ക് ഒബാമയും ചൈനീസ് പ്രസിഡന്റ് ഷീ ജിംഗ്പിങും കൂടിക്കാഴ്ച നടത്തിയത്. കൊറിയൻ ഉപദ്വീപിൽ ഉത്തരകൊറിയ നടത്തുന്ന മിസൈൽ പരീക്ഷണങ്ങൾ അതീവ പ്രാധാന്യത്തോടെയാണ്നോക്കി കാണുന്നതെന്ന് ബരാക്ക് ഒബാമ പറഞ്ഞു. ഉത്തരകൊറിയയുടെ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഒബാമ കൂടിച്ചേർത്തു.
ഒബാമയുടെ നിലപാടിനെ ചൈനീസ് പ്രസിഡന്റ് സ്വാഗതം ചെയ്തു. ചൈനയുടെ സഖ്യകക്ഷിയും ഏറ്റവും വലിയ വാണിജ്യ പങ്കാളിയുമാണ് ഉത്തരകൊറിയ. എന്നാൽ ആണ്വായുധ പരീക്ഷണത്തിനെതിരെ ഐക്യരാഷ്ട്രസഭ പുതിയ വിലക്കുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഉത്തരകൊറിയ നിരന്തരമായി നിയമങ്ങൾ ലംഘിക്കുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്ന് ഷി ജംഗ് പിംഗ് പറഞ്ഞു.
അന്താരാഷ്ട്ര നിയമങ്ങളെ ലംഘിച്ചുകൊണ്ട് ജനുവരിയിലാണ് ഉത്തരകൊറിയ ആണവപരീക്ഷണം നടത്തിയത് . ഇതിനെ തുടർന്ന് ഉയർന്ന പ്രതിഷേധത്തെ അവഗണിച്ച് ഉത്തരകൊറിയ വീണ്ടും മിസൈൽ പരീക്ഷണങ്ങൾ നടത്തിയിരുന്നു. ഇതാണ് ഉത്തരകൊറിയയ്ക്കെതിരെ യുഎസും ചൈനയും ഒന്നിക്കാൻ ഇപ്പോൾ കാരണമായിരിക്കുന്നത്.