ന്യൂഡൽഹി : പത്തുവർഷത്തെ കാത്തിരിപ്പിനൊടുവിൽ സൈനികർക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് വാങ്ങാനുള്ള കരാറിൽ പ്രതിരോധ വകുപ്പ് ഒപ്പു വച്ചു. അൻപതിനായിരത്തോളം ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ വാങ്ങാനാണ് തീരുമാനം. ടാറ്റാ ഗ്രൂപ്പിന്റെ അനുബന്ധ കമ്പനിയായ ടാറ്റാ അഡ്വാൻസ്ഡ് മെറ്റീരിയൽസുമായാണ് കരാറിൽ ഏർപ്പെട്ടത് .
പന്ത്രണ്ട് ലക്ഷത്തോളം വരുന്ന സൈനികർക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് വേണമെന്നത് ദീർഘകാലമായ ആവശ്യമായിരുന്നു . എന്നാൽ ചുവപ്പ് നാടയ്‌ക്കുള്ളിൽ പെട്ട് കരാർ വൈകുകയായിരുന്നു. യു പി എ സർക്കാരിന്റെ കാലത്ത് പ്രതിരോധ വകുപ്പ് ഭരിച്ച എ കെ ആന്റണി തീരുമാനമെടുക്കുന്നതിൽ കാണിച്ച കാലതാമസവും ഇതിന് കാരണമായി .
മനോഹർ പരീക്കർ പ്രതിരോധ മന്ത്രിയായതോടെയാണ് കരാർ നടപ്പാക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചത്. 2014 നവംബറിൽ തന്നെ അടിയന്തരമായി ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് വാങ്ങാൻ പരീക്കർ ഉത്തരവിട്ടിരുന്നു. എന്നാൽ ടെണ്ടർ എടുത്ത കമ്പനികളുടെ ജാക്കറ്റുകൾ നിലവാര പരീക്ഷയിൽ പരാജയപ്പെട്ടത് കരാറിന് കാലതാമസം നേരിടാൻ കാരണമായി.
ഭാരം കുറവുള്ള ആധുനിക ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ തല, കഴുത്ത്, നെഞ്ച് , അടിവയർ , വശങ്ങൾ തുടങ്ങിയവ സംരക്ഷിക്കാൻ കഴിവുള്ളവയാണ് . കഠിനമായ ഭീകരവിരുദ്ധ നീക്കങ്ങളിൽ സുരക്ഷാ സേനയ്‌ക്ക് വളരെ ഉപകാരപ്രദമായിരിക്കും ഈ ജാക്കറ്റുകൾ.
2017 ജനുവരിയോടെ മുഴുവൻ ജാക്കറ്റുകളും സൈന്യത്തിന് നൽകണമെന്നാണ് കരാർ. അടുത്ത ആഗസ്റ്റ് മുതൽ ജാക്കറ്റുകൾ വിതരണം ചെയ്തു തുടങ്ങും . 140 കോടിയോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത് .