ന്യൂഡൽഹി : അറുപത്തി മൂന്നാമത് ദേശീയ ചലച്ചിത്രപുരസ്കാരം മലയാളത്തിന് സമ്മാനിച്ചത് അഭിമാനനിമിഷങ്ങൾ. മികച്ച സംഗീത സംവിധായകൻ, ബാല നടൻ, ജൂറിയുടെ പ്രത്യേക പരാമർശങ്ങൾ തുടങ്ങിയവയുൾപ്പെടെ പത്ത് പുരസ്കാരങ്ങളാണ് മലയാളം സ്വന്തമാക്കിയത്.
ചലച്ചിത്രസൗഹൃദ സംസ്ഥാനമെന്ന പ്രത്യേക പരാമർശത്തോടൊപ്പം പത്ത് പുരസ്കാരങ്ങൾ സ്വന്തമാക്കിയ മലയാളം ദേശീയതലത്തിൽ ഏറെശ്രദ്ധിക്കപ്പെട്ടു. പരാതിയൊ പരിഭവങ്ങളൊ ഇല്ലാതെ അർഹമായ പുരസ്കാരങ്ങൾ തന്നെയാണ് മലയാളം സ്വന്തമാക്കിയതെന്ന് പുരസ്കാര പ്രഖ്യാപനം അടിവരയിടുന്നു. പ്രതീക്ഷിച്ച പല അവാർഡുകളും വഴുതിമാറിയെങ്കിലും എടുത്തുപറയത്തക്ക നേട്ടംതന്നെയാണ് ലഭിച്ച പുരസ്കാരങ്ങൾ എന്ന് നിസ്സംശയം പറയാം. മികച്ച മലയാളചിത്രമായി സലീം അഹമ്മദ് സംവിധാനം ചെയ്ത പത്തേമാരി’ തെരഞ്ഞെടുക്കപ്പെട്ടു.
സു സുധീ വാത്മീകം, ലുക്കാ ചുപ്പി തുടങ്ങിയ ചിത്രങ്ങളിലൂടെ നടൻ ജയസൂര്യക്ക് പ്രത്യേക പരാമർശം ലഭിച്ചു. ബെൻ എന്ന ചിത്രത്തിലെ അഭിനയത്തിന് മലയാളത്തിന്‍റെ കുസൃതിക്കുട്ടൻ ഗൗരവ് മേനോൻ മികച്ച ബാലതാരത്തിന് അർഹനായി.
എന്ന് നിന്‍റെ മൊയ്തീനിലെ ‘കാത്തിരുന്ന് കാത്തിരുന്ന്..’ എന്ന ഗാനമാണ് എം.ജയചന്ദ്രന് മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം നേടിക്കൊടുത്തത്.
മികച്ച പരിസ്ഥിതി ചിത്രമായി ഡോ.ബിജു സംവിധാനം ചെയ്ത ‘വലിയ ചിറകുള്ള പക്ഷികൾ ‘ തെരഞ്ഞടുക്കപ്പെട്ടപ്പോൾ, വി.കെ. പ്രകാശ് സംവിധാനം ചെയ്ത ‘നിർണായകം’ മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രമായി. വിനോദ് മങ്കര സംവിധാനം ചെയ്ത ‘പ്രിയമാനസ’മാണ് മികച്ച സംസ് കൃത ചിത്രം. നോൺ ഫീച്ചർ വിഭാഗത്തിൽ മികച്ച ഹ്രസ്വചിത്രത്തിന് ക്രിസ്‍റ്‍റോ ടോമിയും, ഡോക്യുമെന്‍ററിക്ക് നീലനും വിവരണത്തിന് പ്രൊഫ.അലിയാരുമാണ് അവാർഡ് നേടിയത്.