ബെയ്ജിംഗ് : പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട 20 പേർ ചൈനയിൽ അറസ്റ്റിൽ. പ്രസിഡന്റ് ഷി ജിൻപിങ് രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് പ്രസിദ്ധീകരിച്ചവരാണ് അറസ്റ്റിലായത്. ബിബിസിയാണ് വാർത്ത പുറത്തുവിട്ടത്.
ലോയൽ കമ്മ്യൂണിസ്റ്റ് പാർട്ടി സപ്പോർട്ടേസ് എന്ന പേരിലാണ് കത്ത് പ്രചരിച്ചത്. അഴിമതിക്കെതിരായ ഷി ജിൻപിന്നിന്റെ പോരാട്ടങ്ങളെ പ്രകീർത്തിക്കുന്ന കത്തിൽ വ്യക്തി ആരാധനയെയും, പാർട്ടി നേതൃത്വത്തിന്റെ പെട്ടെന്നുള്ള ഇടപെടൽ അനുവദിക്കാത്തതിനേയും പാർട്ടിയിലെ ഒറ്റയാൾ ശബ്ദമായി ഷി ജിൻപിങ് മാറുന്നതിനേയും വിമർശിച്ചിരുന്നു.
പാർട്ടിയിലും ഭരണത്തിലും വഹിക്കുന്ന എല്ലാ സ്ഥാനങ്ങളും ഷി ജിൻപിങ് രാജിവെയ്ക്കണമെന്നും കത്തിൽ ലോയൽ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു. സർക്കാർ നിയന്ത്രണത്തിലുള്ള വെബ് സൈറ്റിൽ ഈമാസം ആദ്യമാണ് കത്ത് പ്രസിദ്ധീകരിച്ചത്. മാധ്യമരഗത്ത് വലിയകോലാഹലത്തിന് വഴിവെച്ച കത്ത് ഉടൻ തന്നെ പിൻവലിച്ചെങ്കിലും ഇതിന്റെ പകർപ്പുകൾ വ്യാപകമായി പ്രചരിക്കുകയായിരുന്നു.
വെബ്സൈറ്റിലെ 6 ഉദ്യോഗസ്ഥർ ഉൾപ്പെടെ 20 പേരാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്. വെബ്സൈറ്റ് ഹാക്ക് ചെയ്തതാണെന്ന അഭ്യൂഹങ്ങളും ഉയരുന്നുണ്ട്. സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന് നിയന്ത്രണമുള്ള ചൈനയിൽ മാദ്ധ്യമങ്ങൾ പാർട്ടിക്ക് വേണ്ടി പ്രവർത്തികണം എന്ന കാര്യത്തിൽ കണിശക്കാരനാണ് പ്രസിഡന്റ് ഷി ജിൻപിങ്. അതുകൊണ്ട് തന്നെ കുറ്റക്കാരെ കണ്ടെത്താൻ പഴുതടച്ച ശ്രമങ്ങളാണ് നടക്കുന്നത്.