ലോകമെന്പാടുമുള്ള ക്രൈസ്തവർ ഇന്ന് ദു:ഖ വെള്ളി ആചരിക്കുന്നു. യേശുദേവൻ കുരിശുമരണം വരിച്ചതിന്റെ ത്യാഗ സ്മരണകളുണർത്തുകയാണ് ഈ ദിനം. ലോകമെന്പാടുമുള്ള ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനാ ചടങ്ങുകൾ നടക്കും.
ക്രിസ്തുദേവന്റെ പീഡാസഹനത്തെയും കുരിശുമരണത്തേയും അനുസ്മരിപ്പിക്കുകയാണ് ഈദിനം. ഒരാഴ്ചയായി നടന്നു വരുന്ന വിശുദ്ധവാര തിരുകർമങ്ങളുടെ ഏറ്റവും സുപ്രധാനമായ ചടങ്ങുകളാണ് ദേവാലയങ്ങളിൽ ഇന്നു നടക്കുക. വിവിധ ദേവാലങ്ങളിൽ പീഡാനുഭവ വായന, കുരിശിന്റെ വഴി, കുരിശുചുംബനം തുടങ്ങിയ ചടങ്ങുകൾ നടക്കും. ഇതോടൊപ്പം യേശുവിന്റെ പീഡ സഹനത്തെ അനുസ്മരിപ്പിച്ച് വിശ്വാസികൾ കുരിശുമലകളിലേക്ക് കുരിന്റെ വഴി ചൊല്ലി തീർത്ഥ യാത്ര നടത്തും.
പ്രാർത്ഥനയിലൂടെയും ഉപവാസത്തിലൂടെയും വിശുദ്ധിയോടെ ആചരിക്കുന്ന ഈ ദിവസമാണ് ക്രിസ്തീയ ജീവിതത്തിലെ ഏറ്റവും വിശുദ്ധദിനമായി കണക്കാക്കുന്നത്. മിക്ക പള്ളികളിലും രാവിലെ 6 ന് തന്നെ പ്രത്യേക ബൈബിൾ വായനയും തിരുകർമ്മങ്ങളും ആരംഭിച്ചു. ഉച്ചകഴിഞ്ഞ് യേശുവിന്റെ സ്വരൂപങ്ങൾ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും നടക്കും. കുരിശിൽ കിടന്നുകൊണ്ട് യേശുക്രിസ്തു തന്റെ അനുയായികളോട് അരുളിച്ചെയ്ത കാര്യങ്ങൾ മനുഷ്യ ജീവിതത്തിലെ സഹനശക്തിയുടെയും സ്നേഹത്തിന്റെയും ഉത്തമ ഉദാഹരണമായാണ് വിശ്വാസികൾ കണക്കാക്കുന്നത്