തിരുവനന്തപുരം : കേരളത്തിൽ ശാന്തിയും സമാധാനവും ഉണ്ടാകണമെങ്കിൽ സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെ ജനങ്ങൾ വോട്ടുചെയ്യണമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ. തുടർച്ചയായ ആക്രമണങ്ങളിലൂടെ ബിജെപി പ്രവർത്തകരുടെ മനോവീര്യം തകർക്കാമെന്ന് സിപിഎം കരുതിയിട്ടുണ്ടെങ്കിൽ തെറ്റി. തിരുവനന്തപുരം കാട്ടായിക്കോണത്ത് സിപിഎം ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന ആർഎസ്എസ് പ്രചാരകൻ അമൽ കൃഷ്ണയെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അമിത് ഷാ.
രാജ്യസേവനത്തിനു വേണ്ടി ജീവിതം സമർപ്പിച്ച അമൽ കൃഷ്ണയെപ്പോലുള്ളവരെ ആക്രമിക്കുന്നത് ഗൗരവമായി കാണുമെന്ന് പറഞ്ഞ അമിത്ഷാ കാൽക്കീഴിലെ മണ്ണൊലിച്ചു പോകുന്നതിന്റെ സംഭ്രമമാണ് സിപിഎം കാണിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ , മുൻ അദ്ധ്യക്ഷൻ വി മുരളീധരൻ , ദേശീയ സമിതി അംഗം പി കെ കൃഷ്ണദാസ് തുടങ്ങിയവർ തുടങ്ങിയവരും അമിത്ഷായ്ക്കൊപ്പം ഉണ്ടായിരുന്നു .സിപിഎം ആക്രമണത്തിൽ പരിക്കേറ്റ മറ്റ് പ്രവർത്തകരേയും അമിത് ഷാ സന്ദർശിച്ചു .
സിപിഎമ്മിന്റെ ശക്തികേന്ദ്രമായ കാട്ടായിക്കോണത്ത് നഗരസഭ ഭരണത്തിനെതിരെ ബിജെപി നടത്തിയ പ്രകടനത്തിന് നേരെ ഉണ്ടായ സിപിഎം ആക്രമണത്തിലാണ് അമൽ കൃഷ്ണയ്ക്ക് ഗുരുതരമായി പരിക്കേറ്റത് .