ഗുവാഹതി : നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നാല് സംസ്ഥാനങ്ങളിൽ ബിജെപി ഭരണത്തിലേറാൻ ഏറ്റവും അധികം സാധ്യത കൽപ്പിക്കപ്പെടുന്നത് അസമിലാണ്. ബിജെപിയും കോൺഗ്രസും നേർക്കുനേർ വരുന്നുവെന്ന പ്രത്യേകതയുമുണ്ട് അസമിന്. സംസ്ഥാന അദ്ധ്യക്ഷൻ സർബാനന്ദ് സോനോവാളിന്റെ നേതൃത്വത്തിൽ ഊർജിതമായ പ്രചാരണത്തിലാണ് ബിജെപി.
വടക്കുകിഴക്കൻ മേഖലയിൽ സ്വാധീനമുറപ്പിക്കാൻ ശ്രമിക്കുന്ന ബിജെപി, ഏറെ പ്രതീക്ഷയോടെയാണ് അസം നിയമസഭാ തെരഞ്ഞെടുപ്പിനെ നോക്കി കാണുന്നത്. 15 വർഷമായി അസമിൽ ഭരണത്തിലുളള തരുൺ ഗോഗോയിയുടെ നേതൃത്വത്തിലുളള കോൺഗ്രസ് സർക്കാരിനെതിരെയുളള ജനവികാരം തങ്ങൾക്ക് അനുകൂലമാകുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആകെയുളള 14 സീറ്റിൽ ഏഴും സ്വന്തമാക്കി ബിജെപി കരുത്ത് കാട്ടിയിരുന്നു.
മോദി പ്രഭാവത്തിൽ ജയിച്ചു കയറിയ ബിജെപി, ഒരുവർഷം മുന്പ് നടന്ന മുൻസിപ്പൽ തെരഞ്ഞെടുപ്പ് തൂത്തുവാരി എതിരാളികളെ ഞെട്ടിച്ചു. തെരഞ്ഞെടുപ്പ് നടന്ന നഗരസഭാ വാർഡുകളിൽ പകുതിയും നേടിയ പാർട്ടിക്ക് സംസ്ഥാനത്തെ 30 നഗരസഭകളിൽ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനും സാധിച്ചു. കേന്ദ്ര മന്ത്രി സർബാനനന്ദ് സോനോവാളിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് വളരെ മുൻപ് തന്നെ ബിജെപി സംസ്ഥാനത്ത് ഊർജിതമായ പ്രചാരണം തുടങ്ങിയിരുന്നു.
ബിജോയ് ചക്രബർത്തി അടക്കമുളള മുതിർന്ന നേതാക്കളുടെ പിന്തുണയും ഗോത്രവിഭാഗക്കാരനായ സോനോവാളിനുണ്ട്. ഭരണവിരുദ്ധ വികാരവും, ബംഗ്ലാദേശികളുടെ അനധികൃത കുടിയേറ്റ വിഷയത്തിൽ കോൺഗ്രസ് പുലർത്തുന്ന മൃദുസമീപനവും ബിജെപിക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. പ്രാദേശിക കക്ഷിയായ അസം ഗണപരിഷത്തുമായി തെരഞ്ഞെടുപ്പിന് മുന്പ് സഖ്യമുണ്ടാക്കാനായതും, പ്രചാരണ രംഗത്ത് ഏറെ മുന്പിലെത്താനായതും പാർട്ടിക്ക് നേട്ടമാണ്.
സംസ്ഥാനത്ത് 30 ശതമാനത്തിലധികം വരുന്ന മുസ്ലീങ്ങൾക്കിടയിൽ സ്വാധീനമുളള എ.യു.ഡി.എഫ് കോൺഗ്രസുമായി സഖ്യമുണ്ടാക്കാതെയാണ് മത്സരിക്കുന്നത്. ഇത് മുസ്ലീം വോട്ടുകളുടെ വിഭജനത്തിന് കാരണമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. രണ്ടുഘട്ടങ്ങളിലായി ഏപ്രിൽ ആദ്യമാണ് അസമിൽ നിയമസഭാ തെരഞ്ഞെടുപ്പ്.