മധുകർ ദത്താത്രേയ ദേവറസ് , രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ മൂന്നാമത് സർസംഘചാലക് . ഡോക്ടർജിയുടെ ആശയാടിത്തറയിൽ ഗുരുജി വിശാലമാക്കിയ സംഘടനയ്‌ക്ക് സാമൂഹ്യസമരസതയുടെ മുഖം നൽകിയത് ദേവറസ്ജിയാണ് . അയിത്തം പാപമല്ലെങ്കിൽ മറ്റൊന്നും ഈ ലോകത്ത് പാപമല്ലെന്ന വിപ്ലവകരമായ പ്രഖ്യാപനം നടത്തിയ ജനനേതാവായിരുന്നു അദ്ദേഹം .
പൗരന്റെ അവകാശങ്ങളെ ഹനിച്ച അടിയന്തിരാവസ്ഥക്കാലത്ത് രണ്ടാം സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നൽകിയത് ദേവറസ്ജിയായിരുന്നു. കുനിയാൻ പറഞ്ഞപ്പോൾ മുട്ടിലിഴഞ്ഞ കപടവിപ്ലവകാരികൾക്ക് മുന്നിൽ തലയുയർത്തിപ്പിടിച്ച് ഭരണകൂട ഫാസിസത്തെ അദ്ദേഹം നേരിട്ടു . ജനാധിപത്യം പുനസ്ഥാപിക്കുന്നതു വരെ ആർ എസ് എസിന് വിശ്രമമില്ല എന്നദ്ദേഹം പ്രഖ്യാപിച്ചു . ഒടുവിൽ ജനതയുടെ നിശ്ചയ ദാർഢ്യത്തിനു മുന്നിൽ ഭരണകൂടം കീഴടങ്ങുക തന്നെ ചെയ്തു.
ഭാരതത്തിൽ വിഭജനത്തിന്റെ ഭീഷണിയുയർത്തിയ ഖാലിസ്ഥാൻ വാദത്തെ ഹിന്ദു – സിഖ് സമന്വയം കൊണ്ട് നേരിടാൻ ദേവറസ്ജി നിർദ്ദേശം നൽകി . ശാഖകളിൽ കയറി ഖാലിസ്ഥാൻ വാദികൾ സ്വയംസേവകരെ വെടിവെച്ചു കൊന്നപ്പോഴും സംഘം പിന്നോട്ടു പോകാതിരുന്നതിന്റെ കാരണം ദേവറസ്ജിയുടെ അനുപമ നേതൃത്വമാണ്.
1993 ൽ ചെന്നൈയിലെ ആർ എസ് എസ് കാര്യാലയത്തിന് നേരേ നടന്ന ബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ കണ്ണീരൊപ്പാൻ രോഗക്കിടക്കയിൽ നിന്നാണ് ദേവറസ്ജി എത്തിയത് . ഡോക്ടർമാർ വിലക്കിയിട്ടും നാഗപൂരിൽ നിന്ന് ചെന്നൈ വരെ ഒരുവശം തളർന്നിട്ടും അദ്ദേഹം യാത്ര ചെയ്തു . സംഭവത്തെ തുടർന്ന് ആദ്യമെത്താൻ കഴിയാത്തതിൽ ക്ഷമ പറയുകയും ചെയ്തു.
രാജ്യമെങ്ങും സേവനഭാവത്തിന്റെ പൊൻ വെളിച്ചം പകർന്നു നൽകിയ സേവാഭാരതി , ഭാരതവത്കരണത്തിന് കരുത്തേകിയ സ്വദേശി ജാഗരൺ മഞ്ച് , സമൂഹ്യ നവോത്ഥാനത്തിന് പുതിയ ദിശാബോധം നൽകിയ സമാജിക് സമരസതാ മഞ്ച് , വിദ്യാർത്ഥികളിൽ രാഷ്‌ട്രചിന്ത വളർത്തുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച വിദ്യാഭാരതി തുടങ്ങിയ പ്രസ്ഥാനങ്ങൾക്ക് തുടക്കമിട്ടത് ദേവറസ്ജി സർസംഘചാലകായിരിക്കുമ്പോഴാണ്.
ഗുരുജിക്ക് ശേഷം 21 വർഷം അദ്ദേഹം ആർ എസ് എസിനെ നയിച്ചു . ഇതിനിടയിൽ രണ്ട് നിരോധനങ്ങളെ സംഘടന അതി സമർത്ഥമായി പ്രതിരോധിക്കുകയും ചെയ്തു . 1994 ൽ അനാരോഗ്യത്തെത്തുടർന്ന് അദ്ദേഹം സർസംഘചാലക് സ്ഥാനമൊഴിഞ്ഞു . സമാജത്തിന്റെ സങ്കട മോചന കേന്ദ്രങ്ങളായി സംഘശാഖകൾ മാറണമെന്നുദ്ബോധിപ്പിച്ച ആ അനശ്വര വ്യക്തിത്വത്തിന് ജനം ടിവിയുടെ പ്രണാമങ്ങൾ .