ന്യൂഡൽഹി : സ്വവർഗ ലൈംഗികത ക്രിമിനൽ കുറ്റമാക്കുന്ന ആർട്ടിക്കിൾ 377 രാജ്യത്തെ നൂറ്റാണ്ടുകൾ പിന്നോട്ടു കൊണ്ടുപോകുന്ന നിയമമാണെന്ന് ജീവന കലയുടെ ആചാര്യൻ ശ്രീ ശ്രീ രവിശങ്കർ അഭിപ്രായപ്പെട്ടു. ഇത്തരം കാര്യങ്ങൾ വ്യക്തിപരമായ തെരഞ്ഞെടുക്കലുകളാണെന്നും നിയമങ്ങൾ പരിഷ്കരിക്കുന്നതിന് രാഷ്‌ട്രീയ നേതാക്കൾ സധൈര്യം തീരുമാനമെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചില രാഷ്‌ട്രീയ നേതാക്കന്മാർക്ക് ഇക്കാര്യത്തിൽ ധീരമായ നിലപാടുണ്ട് . എന്നാൽ മറ്റ് ചിലർ വോട്ട് ബാങ്ക് രാഷ്‌ട്രീയം കാരണം മൗനം ഭജിക്കുകയാണ്.സാമൂഹിക അനാചാരങ്ങളെപ്പറ്റിയും അസമത്വങ്ങളെപ്പറ്റിയും ജനങ്ങളെ ബോധവാന്മാരാക്കേണ്ടത് നവോത്ഥാന നായകന്മാരുടെ കടമയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കാലങ്ങളായി തുടർന്ന് വരുന്ന ആചാരങ്ങൾക്ക് കാലോചിതമായ പരിഷ്കാരങ്ങൾ ആവശ്യമാണ് . ഹിന്ദു തത്വസംഹിത അതനുവദിക്കുന്നുമുണ്ട് . മതവും ആത്മീയതയും ഭയത്തെ അടിസ്ഥാനപ്പെടുത്തി നിൽക്കേണ്ട ഒന്നല്ല . പിന്തുടർന്നു വരുന്നത് അനാചാരമായാലും ദൈവത്തെ പേടിച്ച് നടപ്പാക്കുന്നത് ധാർമ്മികതയല്ല . അനാചാരങ്ങൾ ഒഴിവാക്കിയാൽ ദൈവം കോപിക്കില്ലെന്ന് മതനേതാക്കൾ മനസ്സിലാക്കണമെന്നും ശ്രീ ശ്രീ രവിശങ്കർ പറഞ്ഞു.
ഹിന്ദു തത്വസംഹിത ലിംഗസമത്വത്തെ അംഗീകരിക്കുന്നു . ലിംഗവിവേചനം ഹിന്ദു നീതിയല്ല . അതുകൊണ്ട് തന്നെ ശനീശ്വര ക്ഷേത്രാധികാരികളുമായി ഫെബ്രുവരി 7 ന് നടക്കുന്ന കൂടിക്കാഴ്ചയിൽ വിഷയം സംസാരിക്കുമെന്ന് അദ്ദേഹം പറഞ്ഞു .അതേസമയം ബലം പ്രയോഗിച്ചും പ്രക്ഷോഭത്തിലൂടെയും ഇത്തരം വിഷയങ്ങൾ പരിഹരിക്കാനാവില്ലെന്നും ഒരു ദേശീയമാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി