ന്യൂഡൽഹി: അഫ്ഗാൻ യുദ്ധത്തിലെ മൊണാലിസയെന്ന പേരിൽ പ്രശസ്തയായ യുവതി പാകിസ്ഥാനിലെ പെഷവാറിൽ അറസ്റ്റിലായി. അഫ്ഗാൻ ജനതയുടെ രോഷത്തിന്റെ പ്രതീകമെന്ന നിലയിൽ അന്താരാഷ്ട്രപ്രസിദ്ധി നേടിയ ഷാർബദ് ബീബിയാണ് വ്യാജ തിരിച്ചറിയൽ കാർഡുകളുമായി പെഷവാറിൽ വച്ച് പാകിസ്ഥാൻ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ പിടിയിലായത്.
അഫ്ഗാനിസ്ഥാനിൽ ആഭ്യന്തരയുദ്ധം രൂക്ഷമായിരുന്ന സമയത്താണ് നാഷണൽ ജ്യോഗ്രഫിക് ഫോട്ടോഗ്രാഫറായ സ്റ്റീവ് മക്കറി ഷാർബദ് ബീബിയുടെ ചിത്രം പകർത്തുന്നത്. ഈ ചിത്രം നാഷണൽ ജ്യോഗ്രഫിക് മാഗസിന്റെ മുഖചിത്രമായി പ്രസിദ്ധീകരിച്ചു വന്നു. അന്ന് 12 വയസ്സുണ്ടായിരുന്ന ബീബിയുടെ ചിത്രം ഏറെ ചർച്ച ചെയ്യപ്പെട്ടു. തിളങ്ങുന്ന കണ്ണുകളുള്ള പെൺകുട്ടി എന്ന പേരിലറിയപ്പെട്ട ഈ ചിത്രം എന്നാൽ അഫ്ഗാൻ ജനതയുടെ ദാരിദ്ര്യത്തിന്റെ പ്രതീകമാണെന്നും വ്യാഖ്യാനങ്ങളുണ്ടായിരുന്നു.
പിന്നീട് ബീബിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി അഫ്ഗാൻ യുദ്ധത്തിലെ മൊണാലിസ എന്ന പേരിൽ നാഷണൽ ജ്യോഗ്രഫിക് ചാനൽ ഡോക്യുമെന്ററിയും നിർമ്മിച്ചിരുന്നു.
അറസ്റ്റിലാകുമ്പോൾ ബീബിയുടെ കയ്യിൽ പാകിസ്ഥാന്റെയും അഫ്ഗാനിസ്ഥാന്റെയും തിരിച്ചറിയൽ രേഖകളുണ്ടായിരുന്നുവെന്നാണ് വിവരം. പാകിസ്ഥാൻ പീനൽ കോഡിലെ വിവിധ വകുപ്പുകൾ പ്രകാരവും, അഴിമതി നിരോധന നിയമത്തിലെ 5(2) വകുപ്പു പ്രകാരവുമാണ് ബീബിയെ അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോർട്ടുകൾ.