ശ്രീനഗർ: ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ ബുർഹാൻ വാനിയെ സൈന്യം വധിച്ചതിനേത്തുടർന്ന് വിഘടനവാദികൾ നേതൃത്വം നൽകിയ കലാപത്തിൽ കശ്മീരിൽ തകർന്നത് ഇരുപതോളം വിദ്യാലയങ്ങൾ. സ്കൂളുകൾ തുറന്നു പ്രവർത്തിക്കണമെന്ന വിദ്യാർത്ഥികളുടെ ആവശ്യത്തേത്തുടർന്ന് വിദ്യാലയങ്ങൾ പ്രവർത്തനമാരംഭിക്കണമെങ്കിൽ പ്രതിസന്ധികളേറെ മറികടക്കേണ്ടതുണ്ടെന്നാണ് റിപ്പോർട്ടുകൾ.
കലാപകാരികൾ ഈ വിദ്യാലയങ്ങൾക്ക് തീയിടുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇക്കഴിഞ്ഞ അഞ്ചു ദിവസത്തിനുള്ളിൽ തന്നെ അഞ്ചു സ്കൂളുകളാണ് കലാപകാരികൾ അഗ്നിക്കിരയാക്കിയത്.
ബുർഹാൻ വാനിയെ വധിച്ചതിനു ശേഷം ഇത് 109ആമത്തെ ദിവസമാണ് വിദ്യാലയങ്ങൾ അടഞ്ഞു കിടക്കുന്നത്. മിഡിൽ സ്കൂൾ, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി സ്കൂളുകളടക്കം പതിനേഴ് സർക്കാർ വിദ്യാലയങ്ങളാണ് വിഘടനവാദികൾ അഗ്നിക്കിരയാക്കിയത്. ഇതു കൂടാതെ പത്തോളം വിദ്യാലയങ്ങൾക്ക് ഭാഗികമായും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സർക്കാർ വിദ്യാലയങ്ങൾ കൂടാതെ രണ്ടു സ്വകാര്യ വിദ്യാലയങ്ങളും പ്രക്ഷോഭകാരികൾ അഗ്നിക്കിരയാക്കി.
വിദ്യാലയങ്ങളെല്ലാം തീ വച്ചു നശിപ്പിക്കപ്പെട്ടത് രാത്രിയുടെ മറവിലാണെന്നാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിൽ രാത്രികാലങ്ങളിൽ വിദ്യാലയങ്ങൾക്ക് കാവലേർപ്പെടുത്തുവാൻ സ്കൂൾ അധികൃതർ തീരുമാനിച്ചിട്ടുണ്ട്.
കലാപം രൂക്ഷമായിരുന്ന കുൽഗാമിലും പരിസരപ്രദേശങ്ങളിലും ജില്ലാഭരണകൂടവുമായി ചേർന്ന് വിദ്യാലയങ്ങൾക്കു സുരക്ഷയൊരുക്കാനും അധികൃതർ പദ്ധതിയിടുന്നുണ്ട്. രാത്രിയിൽ സ്കൂൾ കത്തിക്കാനെത്തുന്ന വിഘടനവാദികളെ കയ്യോടെ പിടികൂടാനുള്ള ശ്രമത്തിലാണ് നാട്ടുകാർ.
വിദ്യാലയങ്ങൾ തീവച്ചു നശിപ്പിക്കപ്പെട്ടത് കേവലം ഒരു സ്ഥാപനത്തിന്റെ നഷ്ടം മാത്രമായി കണക്കാക്കുവാനാകില്ലെന്നും മറിച്ച് ഒരു സമൂഹത്തിന്റെ മുഴുവൻ ഭീമമായ നഷ്ടമാണെന്നും ജമ്മു കശ്മീർ വിദ്യാഭ്യാസമന്ത്രിയും, സർക്കാർ വക്താവുമായ നയീം അക്തർ പറഞ്ഞു.
കശ്മീരിലെ സംഘർഷം മുതലെടുത്ത് ചില തീവ്ര ഇസ്ളാമിക സംഘടനകളാണ് സ്കൂൾ കത്തിക്കുന്നതിന് പിന്നിൽ പ്രവർത്തിക്കുന്നതെന്ന് നിരീക്ഷണങ്ങളുണ്ട് . പെൺകുട്ടികൾ വിദ്യാഭ്യാസം ചെയ്യുന്നതിനെതിര് നിൽക്കുന്ന തീവ്രമതമൗലിക വാദ സംഘടനകളാണ് പിന്നിലെന്നും റിപ്പോർട്ടുകളുണ്ട് .