തൃശൂര്‍: ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിഷാമിന് ജയിലിലും വഴിവിട്ട സഹായം. ഫോണിലൂടെ നിഷാം ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് സഹോദരങ്ങള്‍ പൊലീസിന് പരാതി നല്കി. ടി.പി ചന്ദ്രശേഖരന് വധക്കേസിലെ പ്രതികളുമായി തനിക്ക് ബന്ധമുണ്ടെന്നും ഇവരെ ഉപയോഗിച്ച് കൊലപ്പെടുത്തുമെന്നും നിഷാം ഭീഷണി മുഴക്കിയതായി ജില്ലാ പൊലീസ് മേധാവിക്ക് നല്കിയ പരാതിയില്‍ നിഷാമിന്റെ സഹോദരന് അബ്ദുള്‍ റസാഖ് പറയുന്നു.
പൊലീസ് കസ്റ്റഡിയിലും മറ്റും നിഷാമിന് വഴിവിട്ട സഹായങ്ങള്‍ ലഭിച്ചത് നേരത്തെയും വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ജയിലിലും ഇയാള്‍ക്ക് സഹായങ്ങള്‍ ലഭ്യമാകുന്നതായി വ്യക്തമായിരിക്കുന്നത്. നിലവില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് നിഷാം. ജയിലിലെ പത്താം ബ്ലോക്കില്‍ ജീവനക്കാരെ പണം കൊടുത്ത് സ്വാധീനിച്ച ശേഷം നിഷാം സുഖജീവിതമാണ് നയിക്കുന്നതെന്ന് സഹോദരങ്ങള്‍ പറയുന്നു.
നിഷാമും സഹോദരങ്ങളും പാര്‍ട്ണര്‍മാരായ കിങ്ങ് എന്ന ബീഡിക്കമ്പനിയിലെ തൊഴിലാളികള്‍ക്ക് ശമ്പളം കൂട്ടി നല്‍കിയതിന്റെ പേരിലായിരുന്നു ഭീഷണി. ആരോട് ചോദിച്ചിട്ടാണ് ശമ്പളം കൂട്ടിയതെന്ന് ചോദിച്ച് നിഷാം ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു. ബീഡിക്കമ്പനിയിലെ തൊഴിലാളികളെയും ഇയാള്‍ വിളിക്കാറുണ്ടെന്നും ഇവരെ ഉപയോഗിച്ച് ബിസിനസ് തടസപ്പെടുത്താറുണ്ടെന്നും ഇവര്‍ വ്യക്തമാക്കുന്നു.
വിളിച്ച ഫോണ്‍ നമ്പരും ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയും ഉള്‍പ്പെടുത്തിയാണ് എസ്.പി. നിശാന്തിനിക്ക് പരാതി നല്‍കിയിരിക്കുന്നത്. ജയിലധികൃതരാണ് നിസാമിനെ ഫോണ്‍ ഉപയോഗിക്കാന്‍ സഹായിക്കുന്നത്. തടവുകാരന്റെയും ബന്ധുവിന്റെയും പേരിലുള്ള രണ്ട് നമ്പരുകളാണ് ഫോണ്‍വിളികള്‍ക്കായി ഇയാള്‍ ഉപയോഗിക്കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് എസ്പി നിശാന്തിനി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം നിഷാമിനെ ബെംഗലൂരുവില്‍ വധശ്രമക്കേസിന്റെ കോടതി നടപടികള്‍ക്കായി കൊണ്ടുപോയിരുന്നുവെന്നും ഈ യാത്രയില്‍ കിങ്ങ് ബീഡിക്കമ്പനിയുടെ സെയില്‍സ് മാനേജറും നിഷാമിന്റെ അടുപ്പക്കാരനുമായ രതീഷ് ഇയാളെ അനുഗമിച്ചിരുന്നതായും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. നിഷാമിന്റെ സുഹൃത്ത് ഷിബിനും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നുവെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.