മസ്കറ്റ്: ആദിവാസി സ്ത്രീകളെയും കുട്ടികളെയും അധിക്ഷേപിച്ച് മന്ത്രി എ.കെ ബാലന് നിയമസഭയില്‍ നടത്തിയ പരാമര്‍ശം തെളിഞ്ഞാല്‍ നടപടി സ്വീകരിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഒമാനില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ യെച്ചൂരി മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കവേയാണ് ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയത്. എ.കെ ബാലനെതിരായ ആരോപണം ഇതുവരെ തന്റെ ശ്രദ്ധയില്‍പെട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബുധനാഴ്ച നിയമസഭയില്‍ മണ്ണാര്‍കാട് എംഎല്‍എ എന്‍. ഷംസുദ്ദീന്റെ ചോദ്യത്തിന് മറുപടി നല്‍കവേയാണ് എ.കെ ബാലന് ആദിവാസി സ്ത്രീകളെയും കുട്ടികളെയും പരിഹസിച്ചത്. ആദിവാസി ഊരുകളിലെ നവജാതശിശുക്കളുടെ പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ ലക്ഷ്യമിട്ടുളള ജനനീ ജന്മരക്ഷാ പദ്ധതി ഉദ്യോഗസ്ഥര്‍ അട്ടിമറിക്കുന്നതിനെക്കുറിച്ചായിരുന്നു എംഎല്‍എ ഉന്നയിച്ച ചോദ്യം. അട്ടപ്പാടിയില്‍ അടുത്തിടെ നാല് നവജാത ശിശുക്കള്‍ മരണപ്പെട്ടുവെന്നും ഇക്കാര്യം മന്ത്രിയുടെ ശ്രദ്ധയില്പെട്ടിട്ടുണ്ടാകുമെന്നും എന്‍. ഷംസുദ്ദീന് ചൂണ്ടിക്കാട്ടിയിരുന്നു.
മറുപടി നല്കവേ നാലെണ്ണം മരണപ്പെട്ടുവെന്നായിരുന്നു എ.കെ ബാലന്റെ വാക്കുകള്‍. മരണം പോഷകാഹാരക്കുറവ് മൂലമല്ലെന്ന് വിശദീകരിക്കുന്നതിനിടയിലും ആദിവാസി അമ്മമാരെ എ.കെ ബാലന് പരിഹസിച്ചു. നാലെണ്ണത്തില്‍ ഒന്ന് അബോര്ഷന് ആണ്. അത് നിങ്ങളുടെ കാലഘട്ടത്തിലാണ് ഗര്‍ഭിണിയായത്. ഇപ്പോഴായിരുന്നു പ്രസവം. അതുകൊണ്ട് താന്‍ ഉത്തരവാദിയല്ല. രണ്ടെണ്ണം വാല്‍വിന്റെ തകരാറാണ്. അതും ഗര്‍ഭിണിയായത് നിങ്ങളുടെ കാലഘട്ടത്തിലാണ്. പ്രസവം ഇപ്പോഴായിരുന്നുവെന്നേ ഉളളൂ. അതിനും താന്‍ ഉത്തരവാദിയല്ല. തുടങ്ങിയ പരാമര്‍ശങ്ങളായിരുന്നു പരിഹാസരൂപേണ എ.കെ ബാലന് നടത്തിയത്.
മന്ത്രിയുടെ പരിഹാസവാക്കുകളെ പ്രതിപക്ഷം ചോദ്യം ചെയ്തപ്പോള്‍ നാല് മാസം കൊണ്ട് ഗര്‍ഭിണിയായി പ്രസവം നടക്കില്ലല്ലോയെന്നായിരുന്നു മറുചോദ്യം. എ.കെ ബാലന്റെ മറുപടി സമൂഹമാദ്ധ്യമങ്ങളില്‍ വലിയ പ്രതിഷേധത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. എ.കെ ബാലന്റെ മറുപടിയടങ്ങിയ നിയമസഭയിലെ വീഡിയോ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ആദിവാസി ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായവരും മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരേ ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ചു രംഗത്തെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വിഷയം സീതാറാം യെച്ചൂരിയുടെ ശ്രദ്ധയില്‍ പെടുത്തിയത്.
ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബ് കേരള വിഭാഗം സംഘടിപ്പിക്കുന്ന ശ്രീനാരായണ ഗുരു അനുസ്മരണ പ്രഭാഷണത്തിനായിട്ടായിരുന്നു സീതാറാം യെച്ചൂരി ഒമാനില്‍ എത്തിയത്.