കണ്ണൂര്‍: ബന്ധുനിയമന വിവാദത്തില്‍ മന്ത്രിസ്ഥാനം രാജിവെച്ച ഇ.പി ജയരാജന് എംഎല്‍എ സ്ഥാനവും രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂരില്‍ ലഘുലേഖകള്‍ പ്രചരിക്കുന്നു. സിപിഎം ശക്തികേന്ദ്രങ്ങളിലാണ് ലഘുലേഖകള്‍ പ്രചരിക്കുന്നത്. ജയരാജന് പകരം, നേരത്തെ പാര്‍ട്ടി നടപടിക്ക് വിധേയനായ കര്‍ഷകസംഘം നേതാവ് സികെപി പത്മനാഭനെ മട്ടന്നൂരില്‍ മത്സരിപ്പിക്കണമെന്ന ആവശ്യവും ലഘുലേഖയിലുണ്ട്.
ഇ.പി ജയരാജനെതിരേ ഗുരുതരമായ ആരോപണങ്ങളാണ് ലഘുലേഖയില്‍ ഉന്നയിച്ചിരിക്കുന്നത്. ജയരാജന്റെ വഴിവിട്ട ഇടപാടുകള്‍ തെളിവുകള്‍ സഹിതം ലഘുലേഖയില്‍ പറഞ്ഞിരിക്കുന്നു. ജയരാജന്റെയും മക്കളുടെയും അക്കൗണ്ടുകള്‍ പരിശോധിക്കണമെന്നും കണ്ണൂര്‍ ഇരിണാവില്‍ കയ്പാട് നിസ്സാര വിലയ്ക്ക് സ്ഥലം വാങ്ങിയതിന്റെ ഉള്‍പ്പെടെ വിവരങ്ങള്‍ അന്വേഷിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. ജയരാജെനെപ്പോലുളള മാര്‍ക്സിസ്റ്റ് റിയല്‍ എസ്റ്റേറ്റുകാരെ കണ്ണൂരിന്റെ തെരുവില്‍ കൈകാര്യം ചെയ്യുന്ന നാളുകള്‍ വിദൂരമല്ലെന്നും ലഘുലേഖയില്‍ മുന്നറിയിപ്പ് നല്കുന്നു.
2011 ലാണ് സിപിഎം സംസ്ഥാന കമ്മറ്റി അംഗവും തളിപ്പറമ്പ് എംഎല്‍എയും കര്‍ഷകസംഘം നേതാവുമായ സികെപി പത്മനാഭനെതിരേ പാര്‍ട്ടി നടപടിയെടുത്തത്. കര്‍ഷകസംഘം ഫണ്ടില്‍ തിരിമറി നടത്തിയെന്ന് ആരോപിച്ചായിരുന്നു അദ്ദേഹത്തെ മാടായി ഏരിയാ കമ്മറ്റിയിലേക്ക് തരംതാഴ്ത്തിയത്. പുറത്താക്കപ്പെട്ട സിപിഎം കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറി പി. ശശി സദാചാരലംഘനം നടത്തിയെന്ന പരാതികളില്‍ ഒന്ന് സികെപിയുടേത് ആയിരുന്നു. പിണറായി വിജയന്റെയും ജയരാജന്മാരുടെയും ഇഷ്ടക്കാരനായിരുന്ന പി. ശശി പുറത്തുപോകാന്‍ കാരണക്കാരനായി എന്നതായിരുന്നു സികെപിക്ക് എതിരായ നടപടിയുടെ യഥാര്‍ഥകാരണം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് സീറ്റ് നല്‍കാത്തതിലും തളിപ്പറമ്പ് മേഖലയിലെ പാര്‍ട്ടി അണികള്‍ക്കിടയില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് മട്ടന്നൂരില്‍ ജയരാജനെ പിന്‍വലിച്ച് സികെപിയെ മത്സരിപ്പിക്കണമെന്ന ആവശ്യവും ഉയര്‍ന്നിരിക്കുന്നത്.
ചരിത്രം അവസാനിക്കുന്നില്ലെന്നും പോരാട്ടങ്ങള്‍ നില്‍ക്കുന്നില്ലെന്നും പറഞ്ഞാണ് ലഘുലേഖ അവസാനിക്കുന്നത്. ഒരു കൂട്ടം സഖാക്കള്‍ എന്നാണ് ലഘുലേഖയുടെ അവസാനം പരിചയപ്പെടുത്തിയിരിക്കുന്നത്.
പാര്‍ട്ടി അണികള്‍ക്കിടയില്‍ ലഘുലേഖ വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നാണ് വിവരം. ബന്ധു നിയമന വിവാദത്തിലും രാഷ്്ട്രീയ അക്രമങ്ങള്‍ക്കെതിരേ ഉയരുന്ന പൊതുവികാരത്തിലും പ്രതിരോധത്തിലായ പാര്‍ട്ടി ജില്ലാ ഘടകത്തിന് മുന്പില് ലഘുലേഖാ വിവാദം പുതിയ പ്രതിസന്ധിയാണ് തീര്‍ക്കുന്നത്.