ഷാർജ: ഷാർജ എമിറേറ്റിലെ മലയോരപ്രദേശങ്ങൾ മലിനമാക്കുന്നവർക്കും അതിക്രമിച്ചു കയറുന്നവർക്കും എതിരെ നടപടികൾ കർശനമാക്കുന്നു. മരുഭൂമിയിലും മലയോരമേഖലകളിലും എത്തുന്ന സന്ദർശകർ വ്യാപകമായ തോതിൽ പരിസ്ഥിതിക്ക് ആഘാതമേൽപ്പിക്കുന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് നടപടികൾ ശക്തമാക്കുന്നത്.
മരുഭൂമിയിലും മലയോര പ്രദേശങ്ങളിലും വിനോദസഞ്ചാരത്തിനും മറ്റുമായി എത്തുന്നവർ പരിസ്ഥിതിക്കു ദോഷകരമാകുന്ന വിധത്തിൽ പ്രവർത്തിക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് ഈ പ്രദേശങ്ങളിൽ അതിക്രമിച്ചു കടക്കുകയും നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നവർക്കെതിരെ കർശനമായ നടപടി എടുക്കാൻ ഷാർജ പരിസ്ഥിതി അതോറിറ്റി ഒരുങ്ങുന്നത്.
ചപ്പുചവറുകൾ, പ്ലാസ്റ്റിക് കുപ്പികൾ, ബാറ്ററികൾ തുടങ്ങിയവ ഈ പ്രദേശങ്ങളിൽ ഉപേക്ഷിക്കുന്നത് പല ജീവികളുടെയും വംശനാശം ഉൾപ്പെടെ ദൂരവ്യാപകമായ പ്രത്യാഘാതമാണ് ഉണ്ടാക്കുന്നത്. മലകളെ വേർതിരിക്കുന്ന വേലികൾ അതിക്രമിച്ചു കടക്കുക, അടയാളങ്ങൾ സ്ഥാപിക്കുക, ഇവിടങ്ങിലെ ചെടികൾ നശിപ്പിക്കുക, പാറകളിൽ ചിത്രംവരയ്ക്കുകയോ എഴുതുകയോ ചെയ്യുക, പാറകളുടെ സ്ഥാനം മാറ്റുക, തുടങ്ങിയവ എല്ലാം നിയമ ലംഘനങ്ങളിൽപ്പെടും ആണ്.
മലയോരമേഖലകളുടെ ഘടനയ്ക്ക് വ്യത്യാസം വരുത്തുന്ന നിയമ ലംഘകർക്കു 10000 ദിർഹമാണ് പിഴ ചുമത്തുക. വന്യജീവി മേഖലകളും ജൈവവൈവിധ്യങ്ങളും സംരക്ഷിക്കാൻ ബോധവൽക്കരണം ഉൾപ്പെടെ വിവിധ പദ്ധതികൾ അധികൃതർ നടപ്പിലാക്കി വരികയാണ്. മലയോര പ്രദേശങ്ങളിലെ മലിനീകരണം തടയുവാനും, പർവ്വതങ്ങൾ സന്ദർശിക്കാൻ എത്തുന്നവർക്ക് നിദ്ദേശങ്ങൾ നൽകുന്നത് ഉൾപ്പെടെ ഉള്ള പ്രചാരണ പരിപാടികളും ഷാർജ പരിസ്ഥിതി അതോറിറ്റി സംഘടിപ്പിക്കുന്നുണ്ട്.