“രാമ പ്രസാദ് എനിക്ക് ഹിന്ദുവല്ല , ഹിന്ദുസ്ഥാനിയാണ് .. ഹിന്ദുസ്വാതന്ത്ര്യത്തിനു വേണ്ടിയല്ല അദ്ദേഹം പൊരുതുന്നത് , ഹിന്ദുസ്ഥാന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയാണ് “
കൂടെയുള്ള വിപ്ലവപ്രവര്‍ത്തകരെ ഒറ്റിക്കൊടുത്താൽ , കക്കോരിക്കേസില് മാപ്പുസാക്ഷിയായി രക്ഷപ്പെടാന്‍ സഹായിക്കാമെന്നു പറഞ്ഞ് ജയില്‍ സന്ദര്‍ശിച്ച മൗലികവാദികള്‍ക്ക് അഷ്ഫഖുള്ള ഖാന് നല്കിയ മറുപടിയാണിത് .ഹിന്ദുക്കൾ ഭരണം നേടിയാൽ മുസ്ലിങ്ങളുടെ ഭാവി അപകടത്തിലാകുമെന്ന് പറഞ്ഞ് സഹ വിപ്ലവകാരിയായ രാമ പ്രസാദ് ബിസ്മിലിനെപ്പറ്റി തെറ്റിദ്ധാരണയുണ്ടാക്കാൻ ശ്രമിച്ച എസ് പി തസാദുഖ് ഖാന് അഷ്ഫഖ് കൊടുത്ത മറുപടി സ്മരണീയമാണ്
” ബിസ്മിലിനെ എനിക്ക് നന്നായി അറിയാം . ഇനിയൊരു പക്ഷേ നിങ്ങൾ പറയുന്നത് പോലെ ബിസ്മിൽ മാറുകയാണെങ്കിൽ പോലും നിങ്ങളീ സേവിക്കുന്ന ബ്രിട്ടീഷുകാരെക്കാളും ഭേദമായിരിക്കും ഹിന്ദുവായ ബിസ്മിൽ എന്നെനിക്കുറപ്പുണ്ട് ”
1900 ഒക്ടോബർ 22 ന് ഉത്തർ പ്രദേശിലെ ഷാജഹാൻപൂരിലാണ് അഷ്ഫഖുള്ള ഖാൻ ജനിച്ചത് . കവിയും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന പണ്ഡിറ്റ് രാമപ്രസാദ് ബിസ്മിലുമായുള്ള അടുപ്പമാണ് സ്വാതന്ത്ര്യസമര പഥത്തിലേക്കിറങ്ങാൻ അഷ്ഫഖിനെ പ്രേരിപ്പിച്ചത് . ചെറുപ്പകാലത്ത് തന്നെ അഷ്ഫഖും കവിതകളെഴുതി തുടങ്ങിയിരുന്നു . ഇരുവരും തമ്മിലുള്ള അടുപ്പത്തിന് ഇതും ഒരു കാരണമായി ..
പിന്നീട് കകോരി തീവണ്ടി ആക്രമണത്തിൽ രാമപ്രസാദ് ബിസ്മില്‍ , , രാജേന്ദ്ര ലാഹിരി ,സചീന്ദ്ര ബക്ഷി ,മുകുന്തിലാല് , മന്മഥ് നാഥ് ഗുപ്ത , മുരാരി ശര്‍മ്മ ,, ബന് വാരി ലാല്‍ , ചന്ദ്ര ശേഖര്‍ ആസാദ് തുടങ്ങിയ വിപ്ലവകാരികൾക്കൊപ്പം അഷ്ഫഖ് പങ്കെടുത്തു . ഈ ധീരകൃത്യം ബ്രിട്ടീഷ് സർക്കാരിനെ ഞെട്ടിച്ചു കളഞ്ഞു . സ്കോട്ട്ലൻഡ് യാർഡ് പോലീസിനെക്കൊണ്ട് അന്വേഷണം നടത്തിയ അവർ രാമപ്രസാദ് ബിസ്മിലിനെയും കൂട്ടരേയും പിടികൂടി . എന്നാൽ അഷ്ഫഖ് അതി സമർത്ഥമായി പോലീസിനെ കബളിപ്പിച്ചു .
പക്ഷേ സ്വന്തം സുഹൃത്തായ ഒരു പത്താൻ കാരന്റെ ചതിയിൽ പെട്ട് അദ്ദേഹം ബ്രിട്ടീഷ് പിടിയിലായി . 1927 ഡിസംബർ 19 ന് അദ്ദേഹത്തെ ബ്രിട്ടീഷുകാർ തൂക്കിലേറ്റി .
ജീവന്റെ ഓരോ അണുവിലും രാഷ്ട്രചിന്ത മാത്രം ജ്വലിപ്പിച്ച അഷ്ഫഖ് ഒരിക്കലെഴുതി ..
എന്റെ മരണത്തിൽ നാളെ എന്റെ സഹോദരങ്ങളും സുഹൃത്തുക്കളും കരഞ്ഞേക്കാം . പക്ഷേ ഞാൻ കരയുന്നത് എന്റെ മാതൃരാഷ്ട്രത്തോട് അവർ കാണിച്ച സ്നേഹമില്ലായ്മയിലും വിശ്വാസവഞ്ചനയിലുമുള്ള ദുഖത്താലായിരിക്കും ..