കൊല്ലം: കൊല്ലത്ത് മോഷണക്കുറ്റം ആരോപിച്ച് ദളിത് യുവാക്കൾക്ക് നേരേ പൊലീസിന്റെ മൂന്നാം മുറ. ദിവസങ്ങളോളം ലോക്കപ്പിൽ പാർപ്പിച്ച് മർദ്ദിച്ചെന്നാണ് പരാതി. മർദ്ദനത്തിൽ പരിക്കേറ്റ അഞ്ചാലുംമൂട് തൃക്കരുവ സ്വദേശികളായ യുവാക്കളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം അന്വേഷിക്കുമെന്ന് കൊല്ലം പൊലീസ് കമ്മീഷണർ വ്യക്തമാക്കി.
കൊല്ലത്ത് കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്ന സ്ഥലത്തു നിന്ന് സാധനങ്ങള്‍ മോഷണം പോയെന്ന ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ദളിത് യുവാക്കളെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. കൊല്ലം വെസ്റ്റ് സിഐ യുടെ നേതൃത്വത്തിലുള്ള സംഘമാണ് മങ്ങാട് സ്വദേശി ഷിബു, രാജീവ് എന്നിവരെ കസ്റ്റഡിയിലെടുത്തത്.
ഞായറാഴ്ച്ച രാത്രി വെസ്റ്റ് സ്റ്റേഷനിലെത്തിച്ച് ഇവരെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു. തുടര്‍ന്ന് ചൊവ്വാഴ്ച്ചയോടെ അഞ്ചാലുംമൂട് സ്റ്റേഷനിലേക്ക് കൊണ്ടു വന്നു. ജനനേന്ദ്രിയത്തില്‍ ഈര്‍ക്കില്‍ കയറ്റിയും , ക്ലിപ്പ് ഇട്ട് വലിച്ചും, വിരലുകളില്‍ മുളക് വടി വച്ച് ചതച്ചുമായിരുന്നു മര്‍ദ്ദനമെന്ന് യുവാക്കള്‍ പറയുന്നു. സംഭവം പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും യുവാക്കള്‍ പറയുന്നു.
യുവാക്കളെ കസ്റ്റഡിയിലെടുത്തിരുന്നതായി അഞ്ചാലുംമൂട് എസ്ഐ പ്രശാന്ത് സ്ഥിരീകരിച്ചു.
സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ സതീഷ് ബിനോ ഉത്തരവട്ടിട്ടുണ്ട്.