തിരുവനന്തപുരം: കേരളത്തിലെ ആദിവാസി ജനതയെ അപമാനിച്ച സാംസ്കാരിക മന്ത്രി എ കെ ബാലൻ മാപ്പു പറയാൻ തയ്യാറാകണമെന്ന് പട്ടികജാതി മോർച്ച സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ പി സുധീർ ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും പി സുധീർ തിരുവനന്തപുരത്ത് പറഞ്ഞു.
എ.കെ ബാലൻ കേരളത്തിന്റെ സാംസ്കാരിക മന്ത്രിയാണെന്നത് മുഴുവൻ മലയാളികൾക്കും അപമാനമാണ്. ബാലൻ നടത്തിയ അവഹേളന പരാമർശം സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യാൻ സ്പീക്കർ തയ്യാറാകണം. നിയമഭയ്ക്ക് തന്നെ ബാലൻ അപമാനമാണ്. ആദിവാസികളോട് ഇത്തരം മനോഭാവം പുലർത്തുന്ന ബാലൻ നേതൃത്വം നൽകുന്ന വകുപ്പിൽ നിന്ന് ആദിവാസികൾക്ക് ഇനി ഒന്നും പ്രതീക്ഷിക്കാനില്ല.
ബാലനേപോലെയുള്ള നേതാക്കൾ ഭരിച്ചതിന്റെ ഫലമാണ് ആദിവാസികൾ ഇന്ന് അനുഭവിക്കുന്ന ദുരിതം. അദിവാസി ക്ഷേമത്തിനായി ആവിഷ്കരിക്കപ്പെട്ട പദ്ധതികളെല്ലാം അട്ടിമറിക്കപ്പെട്ടു. ജനനീ ജന്മരക്ഷാ പദ്ധതിയിൽ അഴിമതി നടന്നിട്ടുണ്ടെന്ന് മന്ത്രി തന്നെ നിയമസഭയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കഴിഞ്ഞ 10 വർഷമായി ആദിവാസി ക്ഷേമത്തിനായി ചെലവഴിച്ച ഫണ്ടിനേപ്പറ്റി ജുഡീഷ്യൽ അന്വേഷണം നടത്തണം.
കഴിഞ്ഞ 10 വർഷമായി 2500 കോടി രൂപയാണ് ആദിവാസിക്ഷേമത്തിനെന്ന പേരിൽ സംസ്ഥാനത്ത് ചെലവഴിച്ചിട്ടുള്ളത്. ഇത് ആർക്കു കിട്ടിയെന്ന് അന്വേഷിക്കണം. ഇതിനായി സിറ്റിംഗ് ജഡ്ജിയുടെ സേവനം ഉപയോഗപ്പെടുത്താൻ സർക്കാർ തയ്യാറാകണം.
മന്ത്രി ബാലനെ പുറത്താക്കുക, ആദിവാസി ഫണ്ട് വിനിയോഗം അന്വേഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് തിങ്കളാഴ്ച പട്ടികജാതി മോർച്ച നിയമസഭാ മാർച്ച് നടത്തും. ബിജെപി ദേശീയ നിർവാഹക സമിതിയംഗം വി മുരളീധരൻ മാർച്ച് ഉദ്ഘാടനം ചെയ്യുമെന്നും പി സുധീർ അറിയിച്ചു.