തന്റെ ഫോൺ സംഭാഷണവും, ഇ-മെയിലും ചോർത്തുകയാണെന്ന് ചൂണ്ടികാട്ടി വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് ഡിജിപി യ്ക്ക് പരാതി നൽകി. തന്റെ അറിവോ സമ്മതമോ ഇല്ലാതെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ചോർത്തൽ നടക്കുന്നതെന്ന് പരാതിയിൽ ആരോപിക്കുന്നു.
മുഖ്യ മന്ത്രിയും മറ്റ് മന്ത്രി മാരുമായും താൻ നടത്തിയ ഫോൺ സംഭാഷണങ്ങൾ വരെ ചോർത്തിയിട്ടുണ്ടെന്നും ഇത് അതീവ ഗൗരവമായി കാണണമെന്നും കത്തിൽ വ്യക്തമാക്കുന്നു. പ്രത്യേക ദൂതൻ വഴിയാണ് കഴിഞ്ഞ ദിവസം പരാതി നൽകിയത്.
എന്നാൽ ഫോണ്‍ ചോർത്തലുമായി ബന്ധപ്പെട്ട് വിജിലന്‍സ് ഡയറക്ടർ ജേക്കബ് തോമസിന്റെ പരാതി ലഭിച്ചില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. പരാതി ലഭിച്ചാൽ ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു.
അതേസമയം, ആഭ്യന്തര വകുപ്പ് അറിയാതെ വിജിലന്‍സ് ഡയറക്ടറുടെ ഫോണ്‍ ചോര്‍ത്താന്‍ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തന്റെ ഫോണും ഇ-മെയിലും ചോര്‍ന്നു എന്ന ജേക്കബ് തോമസിന്റെ പരാതിയില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും. ജേക്കബ് തോമസിനെ വിശ്വാസം ഇല്ലാത്തത് കൊണ്ടാണ് സര്‍ക്കാര്‍ ഫോണ്‍ ചോര്‍ത്തുന്നതെന്നും ചെന്നിത്തല ആലപ്പുഴയിൽ പറഞ്ഞു.