അമേരിക്കൻ പ്രസിഡന്റ് സംവാദത്തിൽ പരസ്പരം ആക്രമിച്ചും ഒളിയമ്പുകൾ എയ്തും ഡോണാൾഡ് ട്രംപും ഹിലരി ക്ലിന്റണും. ട്രംപിന്റെ പ്രചാരണത്തിനായി പണം മുടക്കുന്നത് തോക്ക് ലോബിയെന്ന് ഹിലരി പ ആരോപിച്ചപ്പോൾ രാജ്യസുരക്ഷ ഉറപ്പാക്കുന്നതിൽ ഒബാമ ഭരണകൂടം പരാജയപ്പെട്ടെന്ന് ട്രംപും തിരിച്ചടിച്ചു. സത്രീ വിഷയം ഉയർത്തി ഹിലരിയും ഇമെയിൽ വിവാദത്തെ കുറിച്ച് പരാമർശിച്ച് ട്രംപും വ്യക്തിപരമായ ആരോപണങ്ങൾ ഉന്നയിച്ചു.
ലാസ് വേഗാസിലെ നെവാഡാ യൂണിവേഴ്സിറ്റിയാണ് സംവാദത്തിനു വേദിയായത്. എല്ലാവർക്കും നീതി ലഭിക്കണമെന്ന് പറഞ്ഞ ഹിലരി സത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നും ട്രംപ് പ്രസിഡന്റായാൽ സ്ത്രീകൾക്ക് സുരക്ഷയുണ്ടാവില്ലെന്നും റഷ്യൻ പ്രസിഡന്റ് വ്ലാദിമർ പുടിന്റെ പാവയാണ് ട്രംപെന്നും തുറന്നടിച്ചു.
രാജ്യത്തിന് തുറന്ന അതിർത്തിയാണ് വേണ്ടതെന്ന ഹിലരിയുടെ നിർദേശത്തെ ട്രംപ് എതിർത്തു. രാജ്യത്തിന് സുരക്ഷിത അതിർത്തിയാണ് വേണ്ടതെന്നും തെക്കൻ അതിർത്തിയിൽ മതിൽ പണിയുമെന്നും ട്രംപ് പറഞ്ഞു. ഹില്ലരി മുമ്പോട്ടുവെച്ച നികുതി നിരക്ക് ജനങ്ങളുടെ നികുതി ഭാരം കൂട്ടുമെന്ന് ട്രംപ് ചൂണ്ടിക്കാട്ടി.
അതേസമയം, പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ മൂന്നാം സംവാദത്തിലും ഹിലരിക്ക് തന്നെയാണ് മുന്‍തൂക്കം ലഭിച്ചത്. 52 ശതമാനം പിന്തുണ ഹിലരിക്കും 39 ശതമാനം പിന്തുണ ട്രംപിനും ലഭിച്ചു.