സിനിമയിലും,നാടകത്തിലുമായി നിരവധി കഥാപാത്രങ്ങൾക്ക് ജീവന് നൽകിയ മലയാളത്തിന്റെ മഹാനടന് കൊട്ടാരക്കര ശ്രീധരന് നായര്‍ പോയ് മറഞ്ഞിട്ട് 30 വർഷം തികയുന്നു. 1986 ഒക്ടോബര്‍ 19 തിനാണ് ചമയങ്ങളില്ലാത്ത ലോകത്തേക്ക് ശ്രീധരന് നായര്‍ യാത്രയാകുന്നത്.
ഓർമയായി 30 വർഷം പിന്നിടുമ്പോഴും ശ്രീധരന് നായര്‍ അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ ജനഹൃദയങ്ങളില്‍ നിറഞ്ഞ് നില്ക്കുന്നു. ചെമ്മീന്‍ സിനിമയില്‍ കൊട്ടാരക്കര തകർത്ത് അഭിനയിച്ച ചെമ്പൻ കുഞ്ഞ് എന്ന കഥാപാത്രം വലിയ ജനശ്രദ്ധ നേടിയിരിന്നു. ചെമ്മീനിലെ അഭിനയത്തിന് കൊട്ടാരക്കരക്ക് ദേശീയ അവാർഡ് ലഭിച്ചിരുന്നു. അരനാഴിക നേരത്തിലെ അഭിനയത്തിന് കേരള സർക്കാരിന്റെ മികച്ച നടനുള്ള അവാർഡും, 1969 ൽ രണ്ടാമത്തെ നടനുള്ള പുരസ്ക്കാരവും ശ്രീധരന് നയരെ തേടിയെത്തി.
പഴശ്ശിരാജ, വേലുത്തമ്പി ദളവ, കുഞ്ഞാലിമരക്കാര്‍ തുടങ്ങിയ ധീര ദേശാഭിമാനികള്‍ ശ്രീധരന് നായരിലൂടെ പുനർജനിച്ചു. രാജ്യത്തെ ആദ്യ ത്രി.ഡി ചിത്രമായ മൈഡിയര്‍ കുട്ടിച്ചാത്തനിലെ മന്ത്രവാദിയെ മലയാള നാട് ഒരിക്കലും മറക്കില്ല. മുന്നൂറിലധികം ചിത്രങ്ങളില്‍ ശ്രീധരന് നായര്‍ വേഷമിട്ടിടുണ്ട്. അദേഹത്തിന്റെ കുടുംബത്തില്‍ നിന്ന് നിരവധി പേര് സിനിമാ രംഗത്തേയ്ക്ക് കടന്നു വന്നു എന്നതും മറ്റൊരു സവിശേഷതയാണ്. മക്കളായ സായികുമാറും ശോഭാമോഹനും, കൊച്ചു മക്കളായ വിനു മോഹനും ഒടുവിൽ നാലാം തലമുറയിലെ മാസ്റ്റർ കൈലാസ് അടക്കമുള്ളവർ സിനിമയില്‍ എത്തി കഴിഞ്ഞു.
അഭ്രപാളികളിൽ അനശ്വര കഥാപാത്രങ്ങൾക്ക് ജന്മം നൽകിയ മഹാനടന് പ്രണാമങ്ങൾ…