ലണ്ടൻ: ഭാരതീയരെ അധിക്ഷേപിച്ചു കൊണ്ട് ട്വീറ്റുകൾ ഇറക്കിയിരുന്ന പാകിസ്ഥാൻ നടനെതിരേ ബ്രിട്ടീഷ് ചാനലിന്റെ നടപടി. മാർക് അൻവർ എന്നയാളിനെയാണ് ഐ.ടി.വി ചാനൽ പുറത്താക്കിയത്. സമൂഹമാദ്ധ്യമങ്ങളിൽ ഭാരതത്തിനെതിരേ ഇയാൾ നടത്തിയിരുന്ന അധിക്ഷേപങ്ങൾ അന്താരാഷ്ട മാദ്ധ്യമങ്ങളിൽ വാർത്തയായിരുന്നു.
കോറണേഷൻ സ്ട്രീറ്റ് എന്ന ടെലിവിഷൻ പരിപാടിയിൽ നിന്നാണ് മാർക്ക് അൻവറിനെ പുറത്താക്കിയതായി ചാനൽ അധികൃതർ അറിയിച്ചത്.
ഭാരതീയർ കശ്മീരി സഹോദരങ്ങളെ കൊന്നൊടുക്കുകയാണെന്നും ഇയാൾ ട്വിറ്ററിൽ ആരോപിച്ചു. ഇന്ത്യൻ സിനിമകൾ പാകിസ്ഥാനിൽ നിരോധിക്കണമെന്നാവശ്യപ്പെട്ടും, പാകിസ്ഥാനി കലാകാരന്മാർ ഭാരതത്തിൽ ജോലി ചെയ്യുന്നതിനെ ചോദ്യം ചെയ്തുകൊണ്ടും ഇയാളുടെ ട്വീറ്റുകൾ ഇറങ്ങിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരേയും, പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരേയും അപമാനകരമായ പദപ്രയോഗങ്ങൾ ഇയാൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രയോഗിച്ചിട്ടുണ്ട്.
മാർക്ക് അൻവറിന്റെ പരാമർശങ്ങൾ ഞെട്ടിക്കുന്നതായിരുന്നുവെന്നാണ് ഐ.ടി.വി പ്രതികരിച്ചത്. ഇയാളുടെ പരാമർശങ്ങൾ അംഗീകരിക്കാനാകുന്നതല്ല. ഇതിനേത്തുടർന്നാണ് കോറണേഷൻ സ്ട്രീറ്റ് എന്ന പരിപാടിയിൽ നിന്നും ഇയാളെ പുറത്താക്കുന്നതെന്നും ചാനൽ വക്താവ് അറിയിച്ചു.
സംഭവം വിവാദമായതിനേത്തുടർന്ന് ഇയാൾ തന്റെ ട്വീറ്റുകൾ നീക്കം ചെയ്തിരുന്നുവെങ്കിലും അതിനോടകം തന്നെ അതിന്റെ നിരവധി സ്ക്രീൻ ഷോട്ടുകൾ നവമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയും വിവിധയിടങ്ങളിൽ നിന്നും പ്രതിഷേധമുയരുകയുമായിരുന്നു.