ശ്രീഹരിക്കോട്ട: ഒരേസമയം രണ്ടു വ്യത്യസ്ത ഭ്രമണപഥങ്ങളിൽ ഉപഗ്രഹങ്ങളെ എത്തിക്കാനുള്ള ഐ.എസ്.ആർ.ഒയുടെ ചരിത്രദൗത്യ ത്തിന്റെ ആദ്യപകുതി വിജയകരമായി. കാലാവസ്ഥാ – സമുദ്രപഠന നിരീക്ഷണഉപഗ്രഹമായ സ്കാറ്റ്സാറ്റ്–1 ഉൾപ്പെടെ എട്ട് ഉപഗ്രഹങ്ങളുമായാണ് പി.എസ്.എൽ.വി സി35 ഇന്നു രാവിലെ 9.12നു ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശനിലയത്തിൽനിന്നു വിക്ഷേപിച്ചത്.
ആദ്യമായാണ് ഒരേ ദൗത്യത്തിൽ രണ്ടു വ്യത്യസ്ത ഭ്രമണപഥങ്ങളിൽ ഉപഗ്രഹങ്ങളെ എത്തിക്കാൻ ഐ.എസ്.ആർ.ഒ ശ്രമിക്കുന്നത്. പി.എസ്.എൽ.വിയുടെ ഏറ്റവും ദൈർഘ്യമേറിയ ദൗത്യവുമാണിത്. രണ്ടു മണിക്കൂർ 15 മിനിറ്റ്. വിക്ഷേപിച്ചു 17മിനിറ്റും 32 സെക്കൻഡും പിന്നിടുമ്പോൾ സ്കാറ്റ്സാറ്റ് ഒന്നിനെ 730 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തിക്കുന്നതിനായിരുന്നു ഐ.എസ്.ആർ.ഒ പദ്ധതിയിട്ടിരുന്നത്.
വിക്ഷേപിച്ച് 17 മിനിറ്റ് 32 സെക്കന്റിൽ കൃത്യമായി സ്കാറ്റ്സാറ്റിനെ 730 കിലോമീറ്റര്‍ ഉയരെയുള്ള ഭ്രമണപഥത്തില്‍ എത്തിച്ചതോടെ, വിക്ഷേപണത്തിന്റെ ആദ്യഘട്ടം വിജയിച്ചു. തുടർന്ന് ബാക്കിയുള്ള ഉപഗ്രഹങ്ങളെ 639 കിലോമീറ്റര്‍ അകലെയുള്ള രണ്ടാമത്തെ ഭ്രമണപഥത്തില്‍ എത്തിക്കുക കൂടി ചെയ്താലേ ഈ ദൗത്യം പൂര്‍ത്തിയാകൂ.
പി.എസ്.എൽ.വി രണ്ടു തവണ പ്രവർത്തനം നിർത്തുകയും വീണ്ടും ജ്വലിപ്പിക്കുകയും ചെയ്യും. പ്രവർത്തനം നിർത്തിയശേഷം എൻജിൻ വീണ്ടും ജ്വലിപ്പിക്കുകയെന്നത് അതീവ സങ്കീർണമായ പ്രക്രിയയാണ്. അൽജീരിയ (മൂന്ന്), യുഎസ് (ഒന്ന്), കാനഡ (ഒന്ന്) എന്നീരാജ്യങ്ങളുടെ ഉപഗ്രഹങ്ങളും ഐ.ഐ.ടി ബോംബെയുടെ പ്രഥം, ബംഗലുരുവിലെസ്വകാര്യ സർവകലാശാലയായ പി.ഇ.എസിന്റെ പിസാറ്റ് എന്നീ ഉപഗ്രഹവും ഈ ദൗത്യത്തിൽ പി.എസ്.എൽ.വി സി 35 വഹിക്കുന്നുണ്ട്. ഐ.എസ്.ആർ.ഒയുടെ ചരിത്രത്തിൽ നാഴികക്കല്ലാകുന്ന മുന്നേറ്റമാണിതെന്നു വിലയിരുത്തപ്പെടുന്നു.