ന്യൂഡൽഹി: ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനുമായുള്ള സിന്ധുനദീജലക്കരാർ പുനഃപ്പരിശോധിക്കുന്നതിനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് യോഗം ചേരും. ആഗോളതലത്തിൽ ഭീകരത കയറ്റിയയയ്ക്കുന്ന പാകിസ്ഥാനെതിരേ ആഞ്ഞടിച്ച പ്രധാനമന്ത്രിയുടെ കോഴിക്കോട്ടെ പ്രസംഗത്തിനു തൊട്ടു പിന്നാലെയാണ് നിർണ്ണായകമായ യോഗം വിളിച്ചു ചേർത്തിട്ടുള്ളത്.
വിദേശകാര്യമന്ത്രാലയം, ജലവിഭവവകുപ്പ് തുടങ്ങി വിവിധ വിഭാഗങ്ങളിലെ ഉയർന്ന ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും. ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഭാരതത്തിൽ നിന്നും പാകിസ്ഥാനിലേയ്ക്കുള്ള ജലവിതരണം നിർത്തി വയ്ക്കണമെന്ന് അഭിപ്രായമുയർന്നിട്ടുണ്ട്. തുടർച്ചയായി പാകിസ്ഥാന്റെ പക്ഷത്തു നിന്നുണ്ടാകുന്ന പ്രകോപനപരമായ നീക്കങ്ങൾക്കെതിരേ ഭാരതം നയതന്ത്രതലത്തിൽ സ്വീകരിക്കുന്ന നിരവധി പ്രതിരോധമാർഗ്ഗങ്ങളിൽ ഒന്നു മാത്രമാകുമിത്.
1960ൽ ഇരുരാജ്യങ്ങളും ഒപ്പുവച്ച കരാർ പ്രകാരം ഇന്ത്യയിൽ ഉത്ഭവിച്ച് ജമ്മു കശ്മീരിലൂടെ പാകിസ്ഥാനിലേക്ക് ഒഴുകുന്ന സിന്ധു, ചെനാബ്, ഝലം നദികളിലെ വെള്ളം പാകിസ്ഥാൻ ഉപയോഗിക്കുന്നുണ്ട്. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രുവും, പാകിസ്ഥാൻ പ്രസിഡന്റായിരുന്ന ജനറൽ അയൂബ് ഖാനും ചേർന്നായിരുന്നു നിലവിലെ ഈ കരാർ ഒപ്പിട്ടത്.
എന്നാൽ ഭീകരാക്രമണങ്ങളുമായി പാകിസ്ഥാൻ മുന്നോട്ടു പോകുന്ന സാഹചര്യത്തിൽ കരാർ പുനഃപരിശോധിക്കണമെന്നാണ് ആവശ്യം ഉയരുന്നത്. ഇക്കാര്യം പരിശോധിക്കാനാണ് യോഗം ചേരുക.