ന്യൂഡൽഹി: തമിഴ്നാടിന് കാവേരിയിൽ നിന്ന് അധികജലം വിട്ടുകൊടുക്കുന്നതിന് കൂടുതൽ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടകം ഇന്ന് സുപ്രീംകോടതിയെ സമീപിക്കും. നാളെ വരെ തമിഴ്നാടിന് സെക്കൻഡിൽ 6000 ഘനയടി ജലം വീതം വിട്ടുകൊടുക്കണമെന്ന ഇടക്കാല ഉത്തരവിൽ അയവു വരുത്തണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെടും.
നിർദിഷ്ട അളവിൽ വെള്ളം നൽകാൻ ജനുവരി വരെ സമയം അനുവദിക്കണമെന്നാണ് ആവശ്യപ്പെടുക. തമിഴ്നാടിന്റെ ഹർജി നാളെ വീണ്ടും സുപ്രീംകോടതി ബഞ്ച് പരിഗണിക്കാനിരിക്കെയാണ് കർണാടകം ഇന്നു തന്നെ കോടതിയെ സമീപിക്കുന്നത്. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതിനെതിരെ, കാവേരിജലം കുടിവെള്ളത്തിനു മാത്രമേ ഉപയോഗിക്കാവൂ എന്ന് ആവശ്യപ്പെടുന്ന പ്രമേയം 23ന് കർണാടക നിയമസഭയുടെ പ്രത്യേക സമ്മേളനം പാസാക്കിയിരുന്നു. ഈ വിവരങ്ങൾ കാണിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയയ്ക്കുകയും ചെയ്തു.
അതിനിടെ, കാവേരിപ്രശ്നത്തിൽ രാജി സന്നദ്ധത അറിയിച്ച മാണ്ഡ്യയിൽ നിന്നുള്ള ജനതാദൾ എസ്.എം.പി, സി.എസ്.പുട്ടരാജു തീരുമാനം പിൻവലിക്കുന്നതായി അറിയിച്ചു. കാവേരി ഹിതസംരക്ഷണ സമിതിയുമായി നടത്തിയ ചർച്ചയ്ക്കു ശേഷമാണ് തീരുമാനം.