കോഴിക്കോട്: മുന്നു ദിവസങ്ങളിലായി നീണ്ടു നിന്ന ബി.ജെ.പി ദേശീയ സമിതി യോഗം കോഴിക്കോട് സമാപിച്ചത് രാജ്യത്തിന്റെ വിവിധ മേഖലകൾക്ക് ഗുണപരമായ ഊർജ്ജം നൽകിയാണ്. ദാരിദ്ര്യ നിർമ്മാർജ്ജനം ഗ്രാമീണ വികസനം, കൃഷി തുടങ്ങിയ വിഷയങ്ങളിൽ ജനപക്ഷ നിലപാടുകളുകളുമായി മുന്നോട്ട് പോകാനുള്ള തീരുമാനം യോഗത്തിൽ പ്രഖ്യാപിയ്ക്കപ്പെട്ടു. തീവ്രവാദം പ്രോത്സാഹിപ്പിയ്ക്കുന്ന പാകിസ്ഥാനെ താക്കീത് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി കോഴിക്കോട് കടപ്പുറത്ത് നടത്തിയ പ്രസംഗം അന്തർദേശീയ ശ്രദ്ധ നേടി.
ഭീകരവാദത്തിനെതിരേ സന്ധിയില്ല എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന ദേശീയ സമിതി യോഗം ആവർത്തിച്ചു. പാർട്ടി അദ്ധ്യക്ഷൻ അമിത ഷായുടെ പ്രസ്താവനയെ പ്രമേയമായി അംഗികരിച്ചാണ് ദേശീയ സമിതി യോഗം പാകിസ്ഥാന്റെ തീവ്രവാദ നിലപാടിനെതിരെ രംഗത്തെത്തിയത്.
ദിൻ ദയാൽ ജന്മ ശതാബ്ദി പ്രമേയം രാജ്യത്തിന്റെ സാമൂഹിക മേഖലയിലെ പുരോഗതി ഉറപ്പാക്കാനുള്ള ബി.ജെ.പിയുടെ നയപ്രഖ്യാപനമായി. ഗരീബി കല്യാൺ എന്ന മുദ്രാവാക്യവുമായി ദാരിദ്ര്യ നിർമ്മാർജ്ജനം ലക്ഷ്യമാക്കിയുള്ള ഒരു വർഷത്തെ കർമ്മപരിപാടിയും യോഗം വിളംബരം ചെയ്തു.