ന്യൂഡൽഹി: പുകയില-പാൻമസാല വിഷയത്തിൽ നിലപാടു കടുപ്പിച്ച് സുപ്രീം കോടതി. ചവയ്ക്കാൻ പാകത്തിലുള്ള ഏതു രൂപത്തിലുള്ള പുകയിലയും നിരോധിച്ചിട്ടുള്ളതാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഗുഡ്ക നിരോധനത്തേത്തുടർന്ന് പാൻ മസാല കമ്പനികൾ പല പേരുകളിലും, രൂപത്തിലും, വ്യത്യസ്ത പായ്ക്കറ്റുകളിലായി പുകയിലയുൽപ്പന്നങ്ങൾ വിപണിയിലെത്തിയ്ക്കാൻ ശ്രമിയ്ക്കുന്ന പശ്ചാത്തലത്തിലാണ് സുപ്രീം കോടതിയുടെ നയം വ്യക്തമാക്കൽ.
ഭക്ഷ്യസുരക്ഷാവിഭാഗം ഉൾപ്പെടെയുള്ള അധികൃതരോട് വിഷയത്തിൽ കർശനമായ പരിശോധനയും, നടപടിയും നടപ്പിലാക്കാനും സുപ്രീം കോടതി നിർദ്ദേശിച്ചു.
ജസ്റ്റിസുമാരായ വി.ഗോപാലഗൗഡ, ആദർശ് കെ ഗോയൽ എന്നിവരുൾപ്പെട്ട ബഞ്ചാണ് ഭക്ഷ്യസുരക്ഷാ-നിലവാര നിയമത്തിലെ 2.3.4 റഗുലേഷൻ (വിൽപ്പനയിലെ നിരോധനവും, നിയന്ത്രണവും) (2011) അടിസ്ഥാനമാക്കി വിധി പറഞ്ഞത്. പുകയിലയും, നിക്കോട്ടിനുമടങ്ങിയ വസ്തുക്കളുടെ വിൽപ്പനയിലെ നിയന്ത്രണം ഉടനടി നടപ്പാക്കണമെന്നും കോടതി പ്രത്യേകം നിർദ്ദേശിച്ചു.
റെഗുലേഷൻ 2.3.4, ഉൽപ്പന്നങ്ങളിൽ ആരോഗ്യത്തിനു ഹാനികരമായ വസ്തുക്കൾ ഉണ്ടാകാൻ പാടില്ലെന്നും, പുകയിലയോ, നിക്കോട്ടിനോ അടങ്ങിയിട്ടില്ലാത്തതായിരിക്കണമെന്നും പ്രത്യേകം നിഷ്കർഷിയ്ക്കുന്നു.
നിയമം ലംഘിയ്ക്കുന്നവർക്കെതിരേ കർശന നടപടിയെടുക്കുന്നതിന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെയും എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരെയും കോടതി ചുമതലപ്പെടുത്തി.
മുതിർന്ന അഭിഭാഷകനായ ഗോപാൽ സുബ്രഹ്മണ്യമാണ് ഗുഡ്ക നിരോധനത്തിന്റെ പശ്ചാത്തലത്തിൽ പുതിയ പേരിലും പായ്ക്കറ്റുകളിലും പുകയിലയുൽപ്പന്നങ്ങൾ വിപണിയിലെത്തുന്നത് കോടതിയിൽ ചൂണ്ടിക്കാട്ടിയത്. ഗുഡ്ക നിരോധനത്തിന്റെ പശ്ചാത്തലത്തിൽ സുപ്രീം കോടതിയിലെത്തിയ പരാതികളിന്മേൽ ഗോപാൽ സുബ്രഹ്മണ്യത്തെ അമിക്കസ് ക്യൂറിയായി നിയമിച്ചിരുന്നു.
പാൻ മസാലയുടെ നിരോധനവും, അതേത്തുടർന്നുള്ള പരിശോധനകളും കർശനമായ സാഹചര്യത്തിൽ നൂതനമാർഗ്ഗങ്ങളാണ് ഇവയുടെ വിപണനത്തിനായി കമ്പനികൾ സ്വീകരിച്ചു വന്നത്. ‘റെഡി റ്റു യൂസ്’ ആയി ഒറ്റ പായ്കറ്റുകളിൽ വിപണിയിലെത്തിയിരുന്ന ഗുഡ്ക, പുകയില ഒരു മായ്ക്കറ്റിലും, മറ്റ് അനുബന്ധ വസ്തുക്കൾ മറ്റൊരു പായ്ക്കറ്റിലുമായി വിപണിയിലിറക്കിയത് അത്തരം പരീക്ഷണങ്ങളിൽ ഒന്നു മാത്രം. ഉപഭോക്താവ് ഈ രണ്ടു പായ്കറ്റുകളിലായെത്തുന്ന മിശ്രിതം ഒന്നായി ചേർത്ത് ഉപയോഗിക്കുകയായിരുന്നു.
പുകയില ഉപയോഗം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സുപ്രീം കോടതിയുടെ ഈ ഇടപെടൽ നിർണ്ണായകമാണ്. പുകയിലയുടെ അമിതമായ ഉപയോഗം കുട്ടികളിലും, കൗമാരക്കാരിലുമാണ് വർദ്ധിയ്ക്കുന്നതെന്നത് ഇതിന്റെ ദുരന്തഫലം ഇരട്ടിയാക്കുന്നു. രാജ്യത്ത് ഉയർന്നു വരുന്ന ക്യാൻസർ രോഗികളുടെ സംഖ്യയും വിഷയത്തിന്റെ പ്രസക്തിയെ ഉയർത്തിക്കാട്ടുന്നുണ്ട്.