തൃശ്ശൂർ: തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ നാളെമുതൽ സൗജന്യ വൈഫൈ സംവിധാനം ലഭ്യമായിത്തുടങ്ങും. റെയിൽവേ സ്റ്റേഷൻ ഹൈടെക്ക് ആക്കുന്നതിന്റെ ഭാഗമായാണ് യാത്രക്കാർക്ക് സൗജന്യ വൈഫൈ ലഭ്യമാക്കാൻ ആരംഭിയ്ക്കുന്നത്. പ്ലാറ്റ്ഫോമുകളിൽ സജ്ജീകരിച്ചിരിക്കുന്ന 21 മോഡങ്ങൾ വഴിയാണ് ഉപഭോക്താക്കൾക്ക് സേവനം ലഭ്യമാകുക.
ഫോണിൽ വൈഫൈ ഓണാക്കുന്നതു വഴി റെയിൽ വയർ വൈഫൈ ലഭ്യമാകും. ഫോണിലേയ്ക്കയച്ചു കിട്ടുന്ന കോഡ് നമ്പർ ഉപയോഗിച്ച് വൈഫൈ ഉപയോഗിച്ചു തുടങ്ങാം. ഒരു ഉപഭോക്താവിന്റെ കോഡ് എപ്പോഴും ഒന്നു തന്നെയായിരിക്കുമെന്ന് റെയിൽവേ അറിയിച്ചു.
സൗജന്യമായി ലഭ്യമാക്കുന്ന വൈഫൈ വഴി, ആദ്യ ഒരുമണിക്കൂറിൽ മുഴുവൻ വേഗതയിലും, തുടർന്ന് നിയന്ത്രിതവേഗതയിലുമാകും ഇന്റർനെറ്റ് സൗകര്യം ലഭ്യമാകുക. സാധാരണ ട്രെയിനു വേണ്ടി ഒരു മണിക്കൂറിലധികം കാത്തു നിൽക്കേണ്ടതില്ലാത്ത സാഹചര്യത്തിലാണ് സേവനം ഇത്തരത്തിൽ ക്രമീകരിച്ചിരിക്കുന്നത്.
ഇതോടൊപ്പം മേൽപ്പാലത്തിലേയ്ക്ക് കയറുവാനുള്ള എസ്കലേറ്ററും റെയിൽവേ സ്റ്റേഷനിൽ സജ്ജമാക്കിയിട്ടുണ്ട്. നിലവിൽ മുകളിലേയ്ക്കു കയറാനുള്ള സൗകര്യം മാത്രമാണ് ഒരുക്കിയിട്ടുള്ളത്. വൈകാതെ താഴേയ്ക്കിറങ്ങാനുള്ള എസ്കലേറ്ററുകളും സ്റ്റേഷനിൽ സ്ഥാപിക്കും.
ഇതു കൂടാതെ അടിയന്തര ചികിത്സാസൗകര്യങ്ങളോടു കൂടിയ മെഡിക്കൽ സ്റ്റോറും പ്ലാറ്റ്ഫോമിൽ പ്രവർത്തനമാരംഭിയ്ക്കും. പുതിയ പദ്ധതികളുടെ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ ഒൻപതു മണിക്ക് കേന്ദ്ര റെയിൽവേ മന്ത്രി സുരേഷ്പ്രഭു വീഡിയോ കോൺഫറൻസ് വഴി നിർവ്വഹിയ്ക്കും.