ഇസ്ലാമാബാദ്: പാകിസ്ഥാൻ എയർഫോഴ്സിന്റെ (പി.എ.എഫ്) യുദ്ധവിമാനം ഖൈബർ ഏജൻസി മേഖലയിൽ തകർന്നു വീണു. അപകടത്തിൽ വിമാനത്തിന്റെ പൈലറ്റ് ഒമർ ഷഹാദ് കൊല്ലപ്പെട്ടു. പതിവു പരിശീലനപ്പറക്കലിനിടെയാണ് അപകടമെന്ന് പാകിസ്ഥാൻ സൈന്യം വിശദീകരിച്ചു.
അപകടത്തിൽ പൊതുജനങ്ങൾക്ക് അപകടമൊന്നുമുണ്ടായിട്ടില്ലെന്നും പാകിസ്ഥാൻ സൈന്യമിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞു. സാങ്കേതികത്തകരാറാണ് അപകടകാരണമെന്നു വിലയിരുത്തുന്നതായും, അപകടത്തേക്കുറിച്ച് അന്വേഷിക്കാൻ അന്വേഷണക്കമ്മീഷനെ നിയോഗിക്കാനായി പാകിസ്ഥാൻ എയർ ഹെഡ്ക്വാർട്ടേഴ്സ് ഉത്തരവിട്ടതായും റിപ്പോർട്ടുകളുണ്ട്. 2015ലും പാകിസ്ഥാന്റെ എഫ്.7-പി.ജി യുദ്ധവിമാനം അപകടത്തിൽ തകർന്നിരുന്നു.
പതിവുപരിശീലനപ്പറക്കലാണെന്ന് പാകിസ്ഥാൻ വിശദീകരിക്കുമ്പൊഴും, ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ, ഇന്ത്യയുടെ തിരിച്ചടി ഭയക്കുന്ന പാകിസ്ഥാൻ സൈനിക തയ്യാറെടുപ്പുകൾ നടത്തുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ ദിവസം പാകിസ്ഥാൻ നാഷണൽ ഹൈവേയിൽ യുദ്ധവിമാനങ്ങൾ ലാന്റ് ചെയ്തത് വാർത്തയായിരുന്നു. അതും പതിവു പരിശീലനം മാത്രമാണെന്ന വിശദീകരണമാണ് പാകിസ്ഥാൻ നൽകിയത്.