ന്യൂഡൽഹി: ഡൽഹിയിൽ അഞ്ചു മാസം വളർച്ചയെത്തിയ ഗർഭസ്ഥശിശുവിനെ ശുചിമുറിയിൽ കണ്ടെത്തി. ഇന്നലെ രാവിലെ പതിനൊന്നു മണിയോടെയാണ് തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ സർക്കാർ ആശുപത്രിയായ റാവു തുലാറാം ആശുപത്രിയുടെ വനിതാ ശൗചാലയത്തിൽ, ഗർഭസ്ഥശിശുവിനെ ഉപേക്ഷിച്ച നിലയിൽ ആശുപത്രിജീവനക്കാരി കണ്ടെത്തിയത്.
ഉപേക്ഷിക്കപ്പെട്ട നിലയിൽ ഭ്രൂണം കണ്ടെത്തിയതിനേത്തുടർന്ന് ജീവനക്കാരി അധികാരികളെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ആശുപത്രി അധികൃതർ പൊലീസിൽ വിവരമറിയിച്ചു. സംഭവത്തേക്കുറിച്ച് ആശുപത്രി ജീവനക്കാരെ ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് അറിയിച്ചു. ഗർഭസ്ഥ ശിശുവിനെ ഉപേക്ഷിച്ചവരുടെ വിവരങ്ങൾ ശേഖരിക്കുന്നതിനായി സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.
കണ്ടെത്തിയ ഭ്രൂണം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. 316ആം വകുപ്പു പ്രകാരം ഗർഭസ്ഥശിശുവിനെ കൊല ചെയ്ത കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്ത് കുറ്റവാളികൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.