കോഴിക്കോട്: ബി.ജെ.പി ദേശീയ കൗൺസിൽ യോഗത്തിന് കോഴിക്കോട് സ്വപ്നനഗരിയിൽ രാവിലെ 9ന് തുടക്കമാകും. യോഗത്തിന് മുന്നോടിയായി ദേശീയ അദ്ധ്യക്ഷൻ അമിത്ഷാ പാർട്ടി പതാക ഉയർത്തും. തുടർന്ന് പത്തു മണിയോടെ അമിത് ഷാ സ്വപ്നനഗരിയിൽ ബി.ജെ.പി ദേശീയ സൗൺസിലിനെ അഭിസംബോധന ചെയ്തു സംസാരിക്കും. ഉച്ചയ്ക്കു ശേഷം നടക്കുന്ന ദീൻദയാൽ ഉപാദ്ധ്യായ ജന്മശതാബ്ദി ആഘോഷങ്ങളുടെ ദേശീയതല ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും. ലോകം ഉറ്റുനോക്കുന്ന പ്രധാനമന്ത്രിയുടെ പ്രഭാഷണം രാജ്യം മുഴുവൻ എത്തിക്കാൻ ബി.ജെ.പി വിപുലമായ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.
ഇന്ന് അൽപ്പസമയത്തിനകം കോഴിക്കോട് ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിൽ ദർശനം നടത്തും. വൻ സുരക്ഷാസന്നാഹങ്ങളാണ് ക്ഷേത്രത്തിൽ ഒരുക്കിയിട്ടുള്ളത്.
ഇന്നലെ നടന്ന പൊതുസമ്മേളനത്തിലെ പ്രധാനമന്ത്രിയുടെ പ്രഭാഷണം ലക്ഷക്കണക്കനു ജനങ്ങളെയാണ് ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചത്. ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഭാരതത്തിന്റെതാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രത്തെ ലോകരാഷ്ട്രങ്ങളുടെ മുൻനിരയിലെത്തിക്കുന്നതിന് എട്ട് പോയിന്റുകളടങ്ങിയ ദർശനം പ്രധാനമന്ത്രി ബി.ജെ.പി ദേശീയ കൗൺസിലിൽ മുന്നോട്ടുവച്ചു.
വിഷാദം വെടിഞ്ഞ് ആത്മവിശ്വാസത്തോടെയും പ്രത്യാശയോടെയും മുന്നോട്ടുപോകാൻ രാജ്യത്തെ യുവജനതയോട് ആഹ്വാനം ചെയ്യുന്നതായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകൾ.
രാജ്യത്തെ ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്നു മോചിപ്പിച്ച് അഭിവൃദ്ധിക്കുളള പാതയൊരുക്കുക, ലിംഗവിവേചനങ്ങളെ ദൂരികരിച്ച് എല്ലാവർക്കും തുല്യത ഉറപ്പുവരുത്തുക, എല്ലാവർക്കും തുല്യനീതി ഉറപ്പുവരുത്തുന്ന നീതിന്യായ വ്യവസ്ഥ കെട്ടിപ്പെടുക്കുക എന്നിവയടക്കം എട്ട് ദർശനങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ബി.ജെ.പി ദേശീയ കൗൺസിലിൽ മുന്നോട്ടുവച്ചത്.
മാലിന്യനിർമാർജ്ജനത്തിലൂടെ ശുചിത്വഭാരതം എന്ന സങ്കൽപ്പം സാക്ഷാത്കരിക്കുക, അഴിമതി ഇല്ലാതാക്കുകയും എല്ലാ മേഖലയിലും സുതാര്യത ഉറപ്പുവരുത്തുകയും ചെയ്യുക, തൊഴിലില്ലായ്മയ്ക്ക് പരിഹാരം കണ്ടെത്തുന്നതിനൊപ്പം തൊഴിൽ മേഖല സമ്പന്നമാക്കുന്ന നടപടി കാര്യക്ഷമമാക്കുക, സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളെ ദൂരികരിക്കുന്നതിന് പുറമെ പൊതുസമൂഹത്തിൽ സ്ത്രീ ആദരിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തുക, വിഷാദം വെടിഞ്ഞ് പ്രത്യാശയുടെ പാതയിൽ സഞ്ചരിക്കാൻ ജനസമൂഹത്തെ പ്രാപ്തരാക്കുക. നല്ല നാളുകളെ സ്വപ്നം കാണാനും സാക്ഷാത്കരിക്കാനും ഒത്തൊരുമിച്ചുള്ള പ്രവർത്തനം അനിവാര്യമെന്ന സന്ദേശമാണ് ഒരുമണിക്കൂറിലെറെ നീണ്ട പ്രസംഗത്തിൽ നരേന്ദ്രമോദി മുന്നോട്ടുവച്ചത്.