ദുബായ്: ഷാർജയിൽ സ്കൂളുകളെ ഇഷ്ടാനുസരണം ഫീസ് വർദ്ധിപ്പിക്കാൻ അനുവദിക്കില്ലെന്ന് ഷാർജ വിദ്യാഭ്യാസ വകുപ്പ്. മുന്നറിയിപ്പ് ഇല്ലാതെ സ്കൂളുകളിൽ ഫീസ് വർദ്ധിപ്പിച്ചതായി പരാതി ലഭിച്ചതിനെ തുടർന്നാണ് ഷാർജ എജ്യുക്കേഷൻ സോൺ നടപടികൾക്ക് ഒരുങ്ങുന്നത്. വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്നും അനുമതി വാങ്ങാതെ സ്കൂൾബസ് ഫീസ് വർദ്ധിപ്പിച്ചാലും പിഴ അടക്കമുള്ള ശക്തമായ നടപടികൾ നേരിടേണ്ടി വരും.
ഷാർജയിൽ വേനൽ അവധിക്കു ശേഷം തുറന്ന സ്കൂളിൽ മുന്നറിയിപ്പ് ഇല്ലാതെ ഫീസ് വർദ്ധിപ്പിച്ചതായി രക്ഷിതാക്കളിൽ നിന്ന് പരാതി ലഭിച്ചതിനെ തുടർന്നാണ് ഷാർജ വിദ്യാഭ്യാസ വകുപ്പ് രംഗത്തെത്തിയത്.
അടിസ്ഥാന സൗകര്യം, വിദ്യാഭ്യാസ നിലവാരം തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ മാത്രമേ ഫീസ് വർദ്ധന അനുവദിക്കുകയുള്ളു എന്നും ഷാർജ എജ്യുക്കേഷൻ സോൺ വ്യക്തമാക്കി. വിദ്യാഭ്യാസ നിലവാരത്തിനു പുറമെ, സാമൂഹിക സേവന രംഗത്തെ പ്രവർത്തനങ്ങൾ കൂടി വിലയിരുത്തും. വിദ്യാഭ്യാസ മന്ത്രാലയ ഉദ്യോഗസ്ഥരുടെ പതിവായുള്ള നിരീക്ഷണത്തിലൂടെയാണു സ്കൂളുകളെ വിലയിരുത്തുക. ഷാർജ എജ്യുക്കേഷണൽ സോണിൽ നിന്നും വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്നും അനുമതി വാങ്ങാതെ സ്കൂൾ ബസ് ഫീസ് വർദ്ധിപ്പിച്ചാലും പിഴ അടക്കമുള്ള നടപടികൾ ഉണ്ടാവും.
പെൺകുട്ടികളുടെ ബസുകളിൽ പുരുഷ സൂപ്പർവൈസർമാരെ നിയോഗിക്കരുതെന്നും വിദ്യാർത്ഥികളോട് പെരുമാറാൻ പരിശീലനം നേടിയ സൂപ്പർവൈസർമാരെ ബസുകളിൽ നിയോഗിക്കണമെന്നും നിർദ്ദേശം ഉണ്ട്. ഷാർജ എമിറേറ്റിൽ, ഈ അദ്ധ്യയനവർഷം തുടങ്ങിയ അഞ്ച് സ്കൂളുകൾ ഉൾപ്പെടെ 232 സ്കൂളുകളാണ് ഉള്ളത്. ഇതിൽ 125 എണ്ണം പബ്ലിക് സ്കൂളുകളും 102 സ്വകാര്യ സ്കൂളുകളും ആണ്. അധികൃതർ അനുശാസിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കാതെ സ്കൂളുകൾ സ്വമേധയാ ഫീസ് വർദ്ധിപ്പിക്കുന്നത് നിയമലംഘനമായി കണക്കാക്കി നടപടി എടുക്കുമെന്നും ഷാർജ എജ്യുക്കേഷൻ സോൺ വ്യക്തമാക്കി.