കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേൽക്കാന്‍ കോഴിക്കോട് നഗരം ഒരുങ്ങി. ഇന്നുച്ചയ്ക്ക് മൂന്നുമണിയോടെ പ്രധാനമന്ത്രി കോശിക്കോട് എത്തിച്ചേരും. അഞ്ചു ലക്ഷം പേര് പങ്കെടുക്കുന്ന മഹാറാലിയാണ് പൊതുസമ്മേളനത്തിന്റെ ഭാഗമായി നടക്കുന്നത്.
ദേശീയ കൗൺസിലിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി എത്തിച്ചേരാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ, അദ്ദേഹത്തെ സ്വീകരിക്കുന്നതിനായി വന്‍ റാലിയുടെ അവസാനവട്ട ഒരുക്കത്തിലാണ് പ്രവര്‍ത്തകര്‍. സംസ്ഥാനം ഇതുവരെ കണ്ടിട്ടില്ലാത്ത ബഹുജനറാലിക്കാണ് കോഴിക്കോട് വേദിയാകുന്നത്. മലബാറില്‍ നിന്നുളള പാര്‍ട്ടി പ്രവര്‍ത്തകരാണ് റാലിയിൽ അണിനിരക്കുന്നത്.
പാര്‍ട്ടി ഏറ്റവും കൂടുതൽ വെല്ലുവിളി നേരിടുന്ന കണ്ണൂർ ഉൾപ്പെടെ കാസര്‍കോഡ്, വയനാട്, പാലക്കാട് ജില്ലകളിൽ നിന്നുളള പ്രവര്‍ത്തകരാണ് സമ്മേളനത്തിനായി എത്തുക. അതാതു ജില്ലകളിലെ പ്രസിഡന്റുമാർക്കാണ് റാലിയുടെ ചുമതല. കോഴിക്കോട് ജില്ലാ മുന്‍ പ്രസിഡന്റ് പി.രഘുനാഥിനാണ് ഏകോപന ചുമതല. താമരയിൽ മോദിയുടെ മുഖത്തോടുകൂടിയ തൊപ്പികളും, ബലൂണുകളും അണിഞ്ഞു കൊണ്ടാകും പ്രവര്‍ത്തകര്‍ റാലിയില്‍ അണിനിരക്കുക. കോഴിക്കോട് നഗരമാകെ ആഘോഷലഹരിയിൽ മുങ്ങി നിൽക്കുകയാണ്. നാടെങ്ങും വാദ്യഘോഷങ്ങളും, ദേശഭക്തി തുളുമ്പുന്ന മുദ്രാവാക്യങ്ങളുമായി, രാജ്യം കണ്ട ഏറ്റവും ധിഷണാശാലിയായ തങ്ങളുടെ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ജനം അക്ഷമരായി കാത്തു നിൽക്കുകയാണ്.