കോഴിക്കോട്: കേരളത്തില്‍ രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യാന്‍ സിപിഎം നടത്തുന്ന അക്രമങ്ങള്‍ക്കെതിരേ ആഞ്ഞടിച്ച് ബിജെപി ദേശീയ സെക്രട്ടറി എച്ച്. രാജ. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് മര്ഡറിസ്റ്റുകളായി സിപിഎം ഇന്ന് മാറിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൊലപാതക സിദ്ധാന്തമാണ് കമ്മ്യൂണിസ്റ്റുകളുടെ സിദ്ധാന്തം. കണ്ണൂര്‍ ഉള്‍പ്പെടെയുളള സ്ഥലങ്ങളില്‍ സിപിഎം നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതും അതാണെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തിന്റെ ഭാഗമായി കോഴിക്കോട് കടപ്പുറത്ത്
സംഘടിപ്പിച്ച മഹാസമ്മേളനത്തിലാണ് എച്ച്. രാജ സംസ്ഥാനത്തെ സിപിഎം അക്രമങ്ങള്‍ക്കെതിരേ തുറന്നടിച്ചത്. സിപിഎം അവകാശപ്പെട്ടിരുന്ന ചുവന്ന മണ്ണ് ഇന്ന് രക്തത്തില്‍ കുളിച്ച മണ്ണായി മാറിയിരിക്കുന്നു. ഗുണ്ടകളെ അയച്ച് രാഷ്ട്രീയ എതിരാളികളെ വകവരുത്താനാണ് സിപിഎം ശ്രമിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറന്നതോടെ സിപിഎമ്മിന് ഭ്രാന്ത് പിടിച്ചിരിക്കുകയാണെന്നും തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമങ്ങള്‍ ഇതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും നാടുകളിലൂടെ സഞ്ചരിച്ചാല്‍ സിപിഎമ്മിന്റെ എതിര് രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചതിന്റെ പേരില്‍ മാത്രം കൈയ്യും കാലും നഷ്ടപ്പെട്ട നിരവധി പേരെ കാണാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ ബിജെപി ഭരിക്കുന്ന അനേകം സംസ്ഥാനങ്ങള്‍ ഉണ്ട്. അവിടെ എവിടെയെങ്കിലും സിപിഎം പ്രവര്‍ത്തകരെ ലക്ഷ്യമിട്ട് ഇത്തരം അക്രമങ്ങള്‍ നടക്കുന്നുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. അക്രമങ്ങളെക്കുറിച്ച് പറയുമ്പോള്‍ ബിജെപിക്ക് വര്‍ഗീയ അജന്‍ഡയാണെന്ന ആരോപണം ഉയര്‍ത്താനാണ് മുഖ്യമന്ത്രി പിണറായി വിജയന് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കോണ്‍ഗ്രസ് മുക്ത ഭാരതം പോലെ 2021 ല്‍ സംസ്ഥാനം കമ്മ്യൂണിസ്റ്റ് മുക്ത കേരളം ആകണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിനും എല്‍ഡിഎഫിനും വോട്ട് ശതമാനം മുന്പത്തേക്കാളും കുറവായിരുന്നു ലഭിച്ചത്. വോട്ട് ശതമാനം ഉയര്‍ന്നത് ബിജെപിയുടെയും എന്‍ഡിഎയുടെയും മാത്രമാണ്. വോട്ട് ശതമാനം കുറയുകയെന്നാല്‍ ജനസമ്മതി നഷ്ടപ്പെടുന്നുവെന്നാണ് മനസിലാക്കേണ്ടതെന്നും എച്ച്. രാജ പറഞ്ഞു.
മാറി മാറി ഭരിച്ച എല്‍ഡിഎഫും യുഡിഎഫും സംസ്ഥാനത്തെ ജനങ്ങള്‍ക്കായി ഒന്നും ചെയ്തിട്ടില്ലെന്നതിന്റെ തെളിവാണ് കേരളത്തിലെ തൊഴിലില്ലായ്മയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് മാത്രം അഞ്ച് ലക്ഷത്തിലധികം പേരാണ് തൊഴിലിനായി എംപ്ലോയ്മെന്റില്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോഴിക്കോട് ഇത് മൂന്ന് ലക്ഷത്തിലേറെ വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇവിടുത്തെ യുവാക്കള്‍ പുറംനാടുകളില്‍ പോയി ജോലി ചെയ്ത് ഉണ്ടാക്കുന്ന പണത്തെ ആശ്രയിച്ചാണ് സംസ്ഥാനത്തിന്റെ വികസനം. അല്ലാതെ ഇവിടെ തൊഴിലവസരങ്ങള്‍ സൃഷ്ടക്കാന് ഇത്രയും നാള് മാറി മാറി ഭരിച്ചിട്ടും എല്‍ഡിഎഫിനും യുഡിഎഫിനും കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
മെയ്ക്ക് ഇന്‍ ഇന്ത്യ പോലുളള പദ്ധതികള്‍ അവതരിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചത് കേരളം കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജന്‍ ധന് യോജന, അടല്‍ജി പെന്ഷന് യോജന തുടങ്ങിയ നിരവധി പദ്ധതികള്‍ കേന്ദ്രസര്‍ക്കാരിന് അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.