കോഴിക്കോട് : പാകിസ്ഥാനെ വ്യത്യസ്തമായ യുദ്ധം ചെയ്യാൻ വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി . ആയിരത്താണ്ടുകൾ ഇന്ത്യയോട് യുദ്ധം ചെയ്യുമെന്ന വെല്ലുവിളി താൻ സ്വീകരിക്കുന്നുവെന്നും എന്നാൽ അത് സൈന്യങ്ങൾ തമ്മിലുള്ള യുദ്ധമല്ല മറിച്ച് ദാരിദ്ര്യവും മറ്റ് പിന്നാക്കാവസ്ഥയും ഇല്ലാതാക്കാനുള്ള യുദ്ധമാണ് താൻ ആഗ്രഹിക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.ബിജെപി ദേശീയ കൗൺസിലിനോടനുബന്ധിച്ചു കോഴിക്കോട് കടപ്പുറത്ത് നടന്ന മഹാസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം
വരൂ ധൈര്യമുണ്ടെങ്കിൽ വരൂ , നമുക്ക് ദാരിദ്ര്യം ഇല്ലാതാക്കാൻ യുദ്ധം ചെയ്യാം . നമുക്ക് നോക്കാം ആദ്യം ആരാണ് ദാരിദ്ര്യം ഇല്ലാതാക്കുന്നതെന്ന് . വരൂ നമുക്ക് വിദ്യാഭ്യാസനില മെച്ചപ്പെടുത്താൻ യുദ്ധം ചെയ്യാം .തൊഴിലില്ലായ്മയെ ഒരുമിച്ച് നേരിടാം. ആരാണ് ജയിക്കുന്നതെന്ന് നമുക്ക് നോക്കാം . നിലയ്ക്കാത്ത കരഘോഷത്തിനിടയിൽ പ്രധാനമന്ത്രി പറഞ്ഞു.
ഭീകരവാദികളുടെ പ്രസംഗം വായിക്കുന്നവരോടല്ല, പാകിസ്ഥാനിലെ ജനങ്ങളോടാണ് താന് സംസാരിക്കുന്നതെന്ന് പറഞ്ഞാണ് പ്രധാനമന്ത്രി തുടങ്ങിയത്. ഭാരതം സോഫ്റ്റ് വെയർ കയറ്റുമതി ചെയ്യുമ്പോൾ പാകിസ്ഥാൻ ഭീകരവാദം കയറ്റി അയക്കുകയാണ് . സ്വന്തം നാട്ടിലെ ജനങ്ങളെ പരിപാലിക്കാൻ കഴിയാത്തവർ കശ്മീരിന്റെ പേരു പറഞ്ഞ് അവരെ വിഡ്ഢികളാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു .
ബലൂചിസ്ഥാനിലും സിന്ധിലും പഷ്തൂണിലും പാക് അധീന കശ്മീരിലും കിഴക്കൻ പാകിസ്ഥാനിലുമുള്ള ജനങ്ങൾക്ക് നല്ല ജീവിതം കൊടുക്കാൻ കഴിയാത്തവരാണ് കശ്മീരിനെപ്പറ്റി വാചാലരാകുന്നതെന്ന് പ്രധാനമന്ത്രി പരിഹസിച്ചു . സ്വന്തം നാട്ടിലെ ഭീകരവാദികൾക്കെതിരെ , ഭീകരത കയറ്റുമതി ചെയ്യുന്നവർക്കെതിരെ പാകിസ്ഥാൻ ജനത പ്രതികരിക്കുന്ന കാലം വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.