പരുമല ദേവസ്വം ബോർഡ് കോളേജ് വിദ്യാർത്ഥികളും എ ബി വി പി പ്രവർത്തകരുമായിരുന്ന അനു , സുജിത് , കിം കരുണാകർ എന്നിവരെ ദാരുണമായി കൊല ചെയ്ത സംഭവം നടന്നിട്ട് ഇന്നേയ്ക്ക് 20 വർഷം തികയുന്നു.
കലാലയത്തിന്റെ ഇടനാഴികളിൽ ദേശീയതയുടെ മഹാപ്രവാഹത്തെ നെഞ്ചോട് ചേർത്തവർ . ഒടുവിൽ പമ്പയാറിന്റെ ആഴങ്ങളിലേക്ക് ഒരിറ്റ് ശ്വാസത്തിന് ദാഹിച്ച് കൊണ്ട് ജലസമാധി അടയേണ്ടി വന്നവർ..തങ്ങളുടേതല്ലാത്തതൊന്നും ഇവിടെ വേണ്ടെന്ന കാട്ടാളത്തത്തിന് ഇരയായ മൂന്ന് പേർ , അനു , സുജിത് , കിം കരുണാകരൻ .നീതി ദേവത പോലും നിസ്സഹായയായിപ്പോയ അരുംകൊലയുടെ ഓർമ്മകളിലാണിന്ന് പരുമല ..
പരുമല കോളേജിൽ എസ് എഫ് ഐ യുടെ അപ്രമാദിത്വം എ ബി വി പി ചോദ്യം ചെയ്തതായിരുന്നു കൊലപാതകത്തിനു കാരണം . 1995 ൽ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ആർട്ട്സ് ക്ലബ്ബ് സെക്രട്ടറിയായി എ ബി വി പി യുടെ അനു വിജയിച്ചിരുന്നു . 1996 ജനറൽ സെക്രട്ടറി സ്ഥാനാർത്ഥിയായി മത്സരിച്ച അനു 11 വോട്ടിനാണ് പരാജയപ്പെട്ടത് . ഇതാണ് സംഘർഷത്തിലേക്ക് വഴി തുറന്നത് .
1996 സെപ്റ്റംബർ 17 ന് കോളേജിനു പുറത്തു നിന്നും സംഘടിച്ചെത്തിയ ഒരു സംഘം സി പി എം പ്രവർത്തകർ വിദ്യാർത്ഥികളെ ഉള്ളിലാക്കി കോളേജിന്റെ ഗേറ്റ് പൂട്ടുകയായിരുന്നു . പോലീസ് സഹായം ആവശ്യപ്പെടാനുള്ള വിദ്യാർത്ഥികളുടെ അഭ്യർത്ഥന പ്രിൻസിപ്പാൾ ചെവിക്കൊണ്ടില്ല . ആക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ ഓടിയ വിദ്യാർത്ഥികളെ കൊലയാളി സംഘം പിന്തുടർന്നെത്തി ആക്രമിച്ചു .
ഗത്യന്തരമില്ലാതെ പമ്പയാറ്റിലേക്ക് ചാടി നീന്തി രക്ഷപ്പെടാൻ ശ്രമിച്ചവരെ ശക്തമായി കല്ലെറിഞ്ഞ് നദിയിൽത്തന്നെ മുക്കിത്താഴ്ത്തുകയായിരുന്നു . നീന്തി രക്ഷപ്പെട്ട് ആറിനക്കരെ എത്തിയ അനുവിനെപ്പോലും അക്രമികൾ രക്ഷപ്പെടാൻ അനുവദിച്ചില്ല. ആറ്റിൽ ചാടിയ ബാക്കിയുള്ളവരെ രക്ഷിച്ചത് അക്കരെ കുളിക്കടവിൽ നിന്ന സ്ത്രീകളായിരുന്നു. അവരെയും അക്രമികൾ വിരട്ടിയോടിച്ചു.സംഭവമറിഞ്ഞെത്തിയ പുളിക്കീഴ് പോലീസ് നോക്കുകുത്തികളായിരുന്നെന്ന് സ്ഥലം എം എൽ എ ആയിരുന്ന മാമ്മൻ മത്തായി നിയമസഭയിൽ പറഞ്ഞിട്ടുണ്ട്.
മാർക്സ്സിറ്റ് കരാളതയ്ക്കെതിരെ പിറ്റേദിവസം കേരള നിയമ സഭയിൽ പ്രതിപക്ഷം വാക്കൗട്ട് നടത്തി . അന്ന് സഭയിൽ ടി എം ജേക്കബ്ബ് അടിയന്തിര പ്രമേയം അവതരിപ്പിച്ചപ്പോൾ മുഖ്യമന്ത്രിയായിരുന്ന നായനാർ “മരിച്ചത് ആര്‍എസ്എസ് പിള്ളേരല്ലേ. അതില്‍ ഓനെന്താ കാര്യം ?” എന്ന ക്രൂരമായ ചോദ്യവും ഉന്നയിച്ചിരുന്നു .
വിദ്യാർത്ഥികളെ കല്ലും ഇഷ്ടികയും കൊണ്ടെറിഞ്ഞു കൊല്ലുന്നതിന് ദൃക്സാക്ഷികളുണ്ടായിരുന്നു . എന്നാൽ ഭരണ സ്വാധീനം കൊണ്ട് തെളിവുകൾ മായ്ക്കപ്പെട്ടു . സത്യസന്ധമായി കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയും ദൃക്സാക്ഷികളെ ഭീഷണിപ്പെടുത്തിയും ഭരണയന്ത്രവും മാർക്സ്സിറ്റ് പാർട്ടിയും കൊലയാളികൾക്കു വേണ്ടി പ്രതിരോധിച്ചപ്പോൾ നീതി അകലെയാവുകയായിരുന്നു .
ഇത്രയും ക്രൂരമായ കൊലപാതകം നടന്നിട്ടും പത്തനം തിട്ട ജില്ലയിലെ പോലീസ് സേന നിരുത്തരവാദ പരമായി പെരുമാറി എന്ന് കോടതി പോലും അഭിപ്രായപ്പെട്ടു . എല്ലാ തെളിവുകളും ഇല്ലാതാക്കി കൊലപാതകികൾക്ക് സഹായമായി നിന്ന പ്രോസിക്യൂഷനും പോലീസ് സേനയ്ക്കുമെതിരെ കോടതി പ്രതികരിച്ചിരുന്നു . എന്നാൽ മാർക്സിസ്റ്റ് ഭരണവും പോലീസും കൊല നടത്തിയവർക്കു വേണ്ടി നിലകൊണ്ടപ്പോൾ അനീതിയുടെ ആഴങ്ങളിൽ ഒടുങ്ങാൻ ഈ കേസും വിധിക്കപ്പെട്ടു.